അതീവ ദുർബലമായ പശ്ചിമഘട്ട മലനിരകളിൽ വികസനവും ജീവിതവും ശ്രദ്ധയോടെ വേണം-ശാസ്ത്ര സെമിനാർ

കൽപറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തിനുശേഷം അതീവ ദുർബലമായ പശ്ചിമഘട്ട മലനിരകളിൽ വികസനവും ജീവിതവും അതീവ ശ്രദ്ധയോടെ മാത്രം പുനരാസൂത്രണം ചെയ്യണമെന്ന് ശാസ്ത്ര സെമിനാർ വിലയിരുത്തി. ‘വയനാട് മുണ്ടക്കൈക്ക് ശേഷം പാഠങ്ങളും സമീപനങ്ങളും’ എന്ന ശാസ്ത്ര സെമിനാർ മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ഉദ്ഘാനം ചെയ്തു.

പശ്ചിമഘട്ടത്തിൽ ആവർത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിലെ നഷ്ടം കുറക്കുന്നതിന് ജനപങ്കാളിത്തോട് കൂടിയുള്ള പ്രാദേശിക ദുരന്ത മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. വയനാടിന് സമഗ്ര കാർഷിക പാരിസ്ഥിതിക ഭൂവിനിയോഗ ആസൂത്രണം ആവശ്യമാണ്. ഖനനം, വിനോദസഞ്ചാരം എന്നിവയുടെ വാഹകശേഷി നിർണയിക്കണമെന്നും ജനങ്ങളിൽ പാരിസ്ഥിതിക സാക്ഷരത ഉണ്ടാക്കുന്നതിനുമുള്ള ഇടപെടൽ ആവശ്യമാണെന്നും ആദ്ദേഹം അഭിപ്രായപ്പെട്ടു.

പശ്ചിമ ഘട്ടത്തിൽ തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിലുകളുടെയും ഉരുൾപൊട്ടലുകളുടെയും പ്രധാനകാരണം മഴയുടെ വിന്യാസത്തിലും തോതിലും ഉണ്ടായ മാറ്റമാണെന്ന് വിഷയാവതരണം നടത്തിയ കാലാവസ്ഥ ശാസ്ത്രഞ്ജൻ ഡോ. അഭിലാഷ് പറഞ്ഞു. എന്നാൽ ചെരിവുകളിലെ ഭൂവിനിയോഗം ശാസ്ത്രീയമാക്കിയും പ്രാദേശീകമായി മഴയുടെ അളവ് ട്രാക്ക് ചെയ്തുകൊണ്ടും അപകടങ്ങളെ ലഘൂകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉരുൾ പൊട്ടലുകൾ ഉണ്ടാകുന്നതു മുൻകൂട്ടി അറിയുന്നതിന് പലവിധ ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. എന്നാൽ,  മറ്റെല്ലാ ഘടകങ്ങളും മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഈ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ ഭൂപ്രദേശത്തിനും താങ്ങാവുന്ന മഴയുടെ പരിധി നിജപ്പെടുത്താമെന്നും ഇത് നിരീക്ഷിച്ചുകൊണ്ടു ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി മനസിലാക്കാം എന്നും ആസൂത്രണ ബോർഡ് മുൻ അംഗം ഡോ. ജയരാമൻ പറഞ്ഞു.

മഴയാണ് വില്ലൻ എന്ന് സമ്മതിക്കുമ്പോഴും, ഉരുൾ പൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടാക്കുന്നതിലും അതിന്റെ വ്യാപ്തിയും അതുമൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങളും നിർണയിക്കുന്നതിലും ചരിവുകളിലെ മനുഷ്യ ഇടപെടലുകൾ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് ജലവകുപ്പ് മുൻ ഡയറക്ടർ ഡോ. സുബാഷ് ചന്ദ്രബോസ് പറഞ്ഞു. നമ്മൾ ജീവിക്കുന്ന ഭൂപ്രദേശത്തെ മനസ്സിലാക്കി കൊണ്ടുള്ള വികസനവും ജീവിതവും ആസൂത്രണം ചെയ്യാൻ നമുക്ക് കഴിയണം. അതാണ് സുരക്ഷിതമായ ഭാവി ഉറപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരന്ത നിവാരണവകുപ്പ് മുന്‍ മെമ്പര്‍, ഡോ.കെ.ജി. താര കാലാവസ്ഥാവ്യതിയാനത്തിന്റെയും ആവർത്തിക്കുന്ന ദുരന്തങ്ങളുടെയും സാഹചര്യത്തിൽ നിലവിലെ ദുരന്ത നിവാരണ മാർഗനിർദേശങ്ങളിലെ പോരായ്മകളും ന്യൂനതകളും പരിഹരിഹരിച്ച് അടിയന്തിരമായി പരിഷ്കരിക്കേണ്ടത്തിന്റെ ആവശ്യകത ഓർമപ്പെടുത്തി. ദുരന്ത സാധ്യത മാപ്പുകൾ പ്രാദേശികമായി ഉപയോഗിക്കതക്ക തരത്തിൽ കുറഞ്ഞ അനുപാതത്തിൽ നിർമിക്കേണ്ടതുണ്ട് എന്നും അവർ പറഞ്ഞു.

ദുരന്ത പ്രദേശങ്ങളെ കാടുകൾ പലതും പ്രഥമ വനങ്ങൾ അല്ല എന്ന് കേരള വനഗവേഷണകേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി.വി സജീവ് ചൂണ്ടിക്കാട്ടി. ചരിത്രപരമായ കരങ്ങളാൽ മരങ്ങൾ മുറിച്ചു മാറ്റി രണ്ടാമത് വളർന്നുവന്ന ദ്വിദീയ വനങ്ങൾ ആണ് ഇവയിൽ പലതും. അതുകൊണ്ടു തന്നെ ഈ പ്രദേശങ്ങളിൽ ആവാസവ്യവസ്ഥകൾക്ക് ഉണ്ടായിട്ടുള്ള ക്ഷതങ്ങൾ ദുരന്ത കാരണങ്ങൾ ആയിട്ടില്ല എന്ന് പറയാൻ കഴിയില്ല എന്നും പറഞ്ഞു.

ഉച്ച കഴിഞ്ഞു നടന്ന പാനൽ ചർച്ചയിൽ ഡോ.എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു, ഡോ.അനിൽ സക്കറിയ, ഡോ. ബ്രിജേഷ്, ടി.സി. ജോസഫ്, സാജൻ (ആർകിടെക്ട് കോസ്‌ഫോർഡ്), ദുരന്ത നിവാരണ വിദഗ്ദ്ധൻ കെ. ശരവണകുമാർ, ജി. ബാലഗോപാൽ, കെ. സഹദേവൻ, സുമേഷ് മംഗലശ്ശേരി എന്നിവർ സംസാരിച്ചു.

കാമൽസ് ഹംപ് മലനിരകളുടെ ദുർബലതയും ഈ പ്രദേശങ്ങളിൽ ആവർത്തിക്കുന്ന ഉരുൾപൊട്ടലുകളും കണക്കിലെടുത്തു നിർദിഷ്ട്ട ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത സർക്കാർ പുനഃപരിശോധിക്കണമെന്ന് പാനൽ ആവശ്യപ്പെട്ടു. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ, എം.എസ് സ്വാമിനാഥൻ ഗവേഷണ നിലയം ഡയറക്ടർ ഡോ. വി.ഷകീല, ഹ്യൂം സെന്റർ ഡയറക്ടർ സി.കെ. വിഷ്ണുദാസ്, സ്വാഗതസംഘം ചെയർപേഴ്സൺ അഡ്വ. ചാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.

മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ദുരന്തത്തിന്റെ ശാസ്ത്രീയ കാരണങ്ങളും പ്രതിവിധികളും ചർച്ചചെയ്യുന്നതിനായി ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, വയനാട് പ്രകൃതി സംരക്ഷണ സമിതി, എം എസ് സ്വാമിനാഥൻ ഗവേഷണ നിലയം എന്നിവർ സംയുക്തമായിട്ടാണ് സെമിനാർ സംഘടിപ്പിച്ചത്.  

Tags:    
News Summary - Development and life in the highly vulnerable Western Ghats should be taken seriously-Science Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.