സൂചിപ്പാറ വെള്ളച്ചാട്ടത്തിനരികെ കുടുങ്ങിയ സന്നദ്ധ സംഘടനാ പ്രവർത്തകൻ 

തിരച്ചിലിനിടെ സൂചിപ്പാറ വെള്ളച്ചാട്ടത്തിനരികെ കുടുങ്ങിയവരെ രക്ഷിച്ചു; രാത്രി കഴിഞ്ഞത് പാറക്കെട്ടിൽ

സൂചിപ്പാറ: ഉരുൾപൊട്ടലിൽ ഒഴുകിപോയവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെ സൂചിപ്പാറ വെള്ളച്ചാട്ടത്തിനരികെ കുടുങ്ങിയവരെ വ്യോമസേന രക്ഷപ്പെടുത്തി. മലപ്പുറം സ്വദേശികളായ സ്വാലിം, മുഹ്സിൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരോടൊപ്പം കുടുങ്ങിയ മുണ്ടേരി സ്വദേശി റഹീസിനെ അഗ്നിശമനസേനയും രക്ഷപ്പെടുത്തി.

വ്യോമസേന ഹെലികോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്ത സ്വാലിമിനെ‍യും മുഹ്സിനെയും ചൂരൽമല അങ്ങാടിക്ക് സമീപം എത്തിച്ചു. തുടർന്ന് കാലിന് പരിക്കേറ്റിരുന്ന ഇവരെ സൈനിക ആംബുലൻസിൽ മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. പാറക്കെട്ടിൽ കുടുങ്ങിയ റഹീസിനെ അഗ്നിശമനസേനാംഗങ്ങൾ കയറിട്ട് നൽകിയാണ് രക്ഷപ്പെടുത്തിയത്.

ഉരുൾപൊട്ടലിൽ ഒഴുകിപോയവരുടെ മൃതദേഹങ്ങൾ തിരഞ്ഞെത്തിയ സന്നദ്ധ സംഘടനയിൽപ്പെട്ട മൂന്നു പേരാണ് ഇന്നലെ സൂചിപ്പാറ വനത്തിൽ കുടുങ്ങിയത്. ശക്തമായ വെള്ളമൊഴുക്ക് കാരണം സൂചിപ്പാറ വെള്ളച്ചാട്ടം മുറിച്ചു കടക്കാൻ ഇവർക്ക് സാധിച്ചില്ല. കൂടാതെ, കാലിന് പരിക്കേറ്റതിനാൽ മറ്റ് രണ്ടു പേർക്ക് പാറക്കെട്ടിലൂടെ നടന്നുവരാനും കഴിഞ്ഞിരുന്നില്ല. ഒരു രാത്രി മുഴുവൻ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്.

രാവിലെ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആദ്യം അഗ്നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടങ്ങി. തുടർന്ന് പരിക്കില്ലാത്തയാളെ കയറിട്ട് നൽകി രക്ഷപ്പെടുത്തി. തുടർന്ന് പരിക്കേറ്റ രണ്ടു പേർക്ക് നടക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് എയർലിഫ്റ്റ് ചെയ്യാൻ വ്യോമസേന തീരുമാനിച്ചത്. തുടർന്ന് സൂചിപ്പാറയിലെ രണ്ടിടത്ത് ഹെലികോപ്റ്റർ ലാൻഡ് ചെയ്ത് പരിശോധന നടത്തിയ ശേഷമാണ് ഇവരെ എയർ ലിഫ്റ്റ് ചെയ്തത്.

Tags:    
News Summary - During the rescue operation, the air force rescue those who were trapped in Soochipara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.