കെ.എസ്.ആർ.ടി.സി കെട്ടിട ബലക്ഷയം: ആർകിടെക്റ്റിനും കരാർ കമ്പനിക്കുമെതിരെ നിയമനടപടിക്ക് സർക്കാർ നിർദേശം

കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാന്‍റിനോടനുബന്ധിച്ചുള്ള കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന കണ്ടെത്തലിൽ ആർകിടെക്റ്റിനും കരാർ കമ്പനിക്കുമെതിരെ നിയമ നടപടിക്ക് സർക്കാർ നിർദേശം. പ്രശസ്ത ആർക്കിടെക്റ്റ് ആർ.കെ രമേശിനെതിരെയും കരാറുകാരായ കെ.വി ജോസഫ് ആൻഡ് സൺസ് കമ്പനിക്കെതിരെയും നിയമ നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ആൻറണി രാജുവിന്‍റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

കെട്ടിടത്തിന്‍റെ ബലക്ഷയം തീർക്കാനും പുനരുദ്ധാരണത്തിനും വേണ്ടിവരുന്ന ചെലവ് നിയമനടപടികളിലൂടെ ഇവരിൽനിന്ന് ഈടാക്കാനും കെ.ടി.ഡി.എഫ്.സിയെ സർക്കാർ ചുമതലപ്പെടുത്തി. ഡിസൈൻ ക്രമീകരിക്കുന്നതിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നിട്ടുണ്ടെങ്കിൽ അവരുടെ പേരിൽ പൂർണ്ണ അച്ചടക്ക നടപടിയെടുക്കാനും നിർദ്ദേശമുണ്ട്.

2009 ൽ മാവൂർ റോഡിൽ നിർമ്മാണം ആരംഭിച്ച പത്തു നിലകളുള്ള ഇരട്ട ടവറുകൾ രൂപകൽപന ചെയ്തത് കോഴിക്കോട്ടെ പ്രശസ്ത ആർക്കിടെക്ടായ ആർ.കെ രമേശ് ആയിരുന്നു. എറണാകുളത്തെ കെ.വി ജോസഫ് ആൻഡ് സൺസ് കമ്പനിയാണ് നിർമ്മാണം പൂർത്തിയാക്കിയത്.

എ.കെ.ജി സെൻറർ, കൈരളി ചാനൽ ടവർ, കോഴിക്കോട് സ്റ്റേഡിയം ഉൾപ്പെടെ കെട്ടിടങ്ങളുടെ രൂപകൽപന ആർ.കെ രമേശൻ ആയിരുന്നു നിർവഹിച്ചിരുന്നത്.

മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ട് പ്രകാരം ഇരട്ട ടവർ അപകട ഭീഷണിയിലാണ്. ബസ്റ്റാൻഡ് പ്രവർത്തിക്കുന്ന ഒന്നാം നിലയിൽ സ്ലാബുകൾ ക്കിടയിൽ വിള്ളലുണ്ട്. കെട്ടിടത്തിന്‍റെ നൂറോളം തൂണുകളിലും വിള്ളലുണ്ട്. ആവശ്യത്തിന് കമ്പി ഉപയോഗിക്കാതെയാണ് നിർമ്മാണം നടന്നതെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിന്‍റെ ബലക്ഷയ പ്രശ്നം തീർക്കാൻ ബസ്റ്റാൻഡ് ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വ്യാപാരസമുച്ചയം പാട്ടത്തിനെടുത്ത കമ്പനിയെ സഹായിക്കാനാണ് സർക്കാർ നീക്കം എന്ന ആരോപണവും ഉയരുന്നുണ്ട്.  

Tags:    
News Summary - ksrtc building: Government directs legal action against architect and contracting company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.