കൊച്ചി: പ്രളയത്തെതുടർന്ന് നിലമ്പൂർ വനത്തിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് ആവശ്യമായ ബയോ ടോയ്ലറ്റുകൾ ഒരുക്കണമെന്ന് ഹൈകോടതി. ഈ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്, സുധ വാണിയമ്പുഴ എന്നിവർ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഇതിൽ സ്വീകരിച്ച നടപടികൾ അറിയിക്കണം. ഹൈകോടതി ഉത്തരവിട്ടിട്ടും മതിയായ ബയോടോയ്ലറ്റ് സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടില്ലെന്ന് ഹരജിക്കാർ അറിയിച്ചതിനെത്തുടർന്നാണ് കോടതിയുടെ നിർദേശം.
2018ലും 2019ലുമുണ്ടായ പ്രളയത്തിൽ ചാലിയാർ പുഴക്ക് കുറുകെയുള്ള പാലം തകർന്നതിനെത്തുടർന്നാണ് ഈ മേഖലയിലെ ആദിവാസികൾ ഒറ്റപ്പെട്ടുപോയത്. മുണ്ടേരി ഉൾവനത്തിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനിക്കാരാണ് ഒറ്റപ്പെട്ടത്.
വനത്തിൽ ഒറ്റപ്പെട്ട ആദിവാസികൾക്ക് കുടിവെള്ളവും ടോയ്‌ലറ്റ് സൗകര്യവും രണ്ടാഴ്ചക്കകം ഒരുക്കണമെന്ന് നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. പാലം നിർമിക്കാൻ അഞ്ചുകോടി രൂപ അനുവദിച്ചിട്ടുള്ളതായി സർക്കാറും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.