കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് പ്രാഥമികാന്വേഷണ റിപ്പോർട്ട് നൽകി. റിപ്പോർട്ട് സ്വീകരിച്ച കോഴിക്കോട് വിജിലൻസ് സ്പെഷൽ ജഡ്ജി ടി. മധുസൂദനൻ, കേസ് വീണ്ടും പരിഗണിക്കാൻ ഏപ്രിൽ 13ന് മാറ്റി. സീൽ ചെയ്ത കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ജഡ്ജി സ്ഥലംമാറി വന്നതുമായി ബന്ധപ്പെട്ട രേഖകളും മറ്റും എത്താത്തതിനാലാണ് റിപ്പോർട്ട് പരിശോധന മാറ്റിവെച്ചത്. എന്നാൽ, റിപ്പോർട്ട് ഉടൻ തുറക്കണമെന്നും പകർപ്പ് വേണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരനായ അഡ്വ. എം.ആർ. ഹരീഷ് കോടതിയിൽ അപേക്ഷ നൽകി.
അപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. വിജിലൻസ് ഉദ്യോഗസ്ഥൻ കോടതിക്ക് റിപ്പോർട്ട് നൽകിയതോടെ അന്വേഷണത്തിലെ രഹസ്യസ്വഭാവം മാറിയെന്നും റിപ്പോർട്ട് പരിശോധിക്കാമെന്നുംം പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡ്വ.ഒ. ശശി പറഞ്ഞു.
പൊതുപ്രവർത്തകനായ അഡ്വ. എം.ആർ. ഹരീഷ് നൽകിയ ഹരജിയിലാണ് കോടതി നടപടി. വിജിലൻസ് സ്പെഷൽ യൂനിറ്റ് എസ്.പി എസ്.ശശിധരനാണ് അന്വേഷണ ചുമതല. വിജിലൻസിനുവേണ്ടി സി.ഐ ഗണേഷ് കുമാറാണ് വെള്ളിയാഴ്ച റിപ്പോർട്ട് കോടതിയിൽ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.