കോഴിക്കോട്: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്റെ മകൻ ജൂലിയസ് നികിതാസ് കാർ ഓടിച്ചുകയറ്റിയ സംഭവത്തിൽ സുരക്ഷാവീഴ്ചയില്ലെന്ന നിഗമനത്തിൽ പൊലീസ്. അതേസമയം, സംഭവത്തിൽ പൊലീസ് കേസെടുക്കാത്തതിൽ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി.
കാർ ഓടിച്ചുകയറ്റിയത് സി.പി.എം ജില്ല സെക്രട്ടറിയുടെ മകനാണെന്നറിഞ്ഞതോടെ പൊലീസ് കേസെടുക്കാതെ ട്രാഫിക് നിയമലംഘനത്തിന് 1000 രൂപ പിഴയടപ്പിച്ച് വിട്ടയച്ചു എന്ന വിമർശനമാണ് ഉയർന്നത്. സംഭവത്തിൽ കേസെടുക്കണമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ ആവശ്യപ്പെട്ടു.
മാറാട് അയ്യപ്പ ഭക്ത സംഘം ഹിന്ദു സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഗോവ ഗവർണർ വീട്ടിലേക്കു മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി എട്ടോടെ മാവൂർ റോഡിലാണ് സംഭവമുണ്ടായത്. ഫറോക്ക് അസി. കമീഷണര്‍ സജു കെ. അബ്രഹാമിനായിരുന്നു സുരക്ഷാചുമതല. ഗവര്‍ണറുടെ വാഹനം കടന്നുപോയി പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥരുടെ വാഹനം വരുന്നതിനിടെയാണ് കാറുമായി ജൂലിയസ് നികിതാസ് എത്തിയത്. ഇതോടെ പൊലീസ് കാര്‍ തടഞ്ഞു. പൊലീസും ജൂലിയസ് നികിതാസും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് കസബ സ്റ്റേഷനിലെത്തിച്ചു.
അതിനിടെയാണ് യുവാവ് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്റെ മകനാണെന്ന് തിരിച്ചറിഞ്ഞതും ആയിരം രുപ പിഴ ഈടാക്കി വിട്ടയച്ചതും. ഇസെഡ് കാറ്റഗറി സുരക്ഷയുള്ള ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റിയത് സംബന്ധിച്ച് സംഭവമുണ്ടായ ഉടൻ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, സുരക്ഷാവീഴ്ചയില്ലെന്ന നിഗമനത്തിലാണ് സിറ്റി പൊലീസ് എത്തിയതെന്നാണ് വിവരം. അതിനിടെ, സംഭവത്തിൽ ഗോവ രാജ്ഭവൻ ചീഫ് സെക്രട്ടറിയിൽനിന്ന് വിശദീകരണം തേടുമെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.