തിരുവനന്തപുരം: മതനിരപേക്ഷ വീക്ഷണവും പരിപാടിയും അംഗീകരിക്കുന്ന ആരെയും കോണ്‍ഗ്രസ് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് എം.പി. അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് സംഘടനയെ മുന്നോട്ടു കൊണ്ടുപോകുവാന്‍ സാധിക്കില്ലെന്ന ചിന്തയാണ് സി.പി.എമ്മിനെയും ബി.ജെ.പിയെയും നയിക്കുന്നത്. എന്നാല്‍, അവരുടെ കണക്കുകൂട്ടലുകളെ നിഷ്പ്രഭമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് കെ.പി.സി.സി നേതൃത്വത്തില്‍ നടക്കുന്നതെന്ന് മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിൽ അദ്ദേഹം പറഞ്ഞു.
ദൗര്ബല്യങ്ങളില് വീര്‍പ്പുമുട്ടുന്ന കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ധീര നിലപാടുകള്‍ കൈക്കൊണ്ടേ പറ്റൂ. സംഘടനയെ സ്നേഹിക്കുന്ന ആരുമായും ചര്‍ച്ചക്കും സംസാരത്തിനും തയാറാണ്. പുനഃസംഘടനയും അടിസ്ഥാനഘടകം മുതലുള്ള പുനഃക്രമീകരണങ്ങളും കോണ്‍ഗ്രസിെൻറ ശക്തമായ തിരിച്ചുവരവാണ് വ്യക്തമാക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസിലെ നേതൃനിര ആവശ്യാനുസരണം ഒന്നിച്ചിരുന്ന് ആശയക്കൈമാറ്റം നടത്തും. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ സഹിഷ്ണുതയോടെ കേള്‍ക്കാനും ഒന്നായി നിന്ന് പരിഹരിക്കാനും സാധിക്കും.
വിശാലമായ മതനിരപേക്ഷ-ജനാധിപത്യ പ്രസ്ഥാനമായതിനാല്‍ കോൺഗ്രസിൽ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. അഭിപ്രായവ്യത്യാസമുള്ളവരെ ഇല്ലാതാക്കുന്നവരല്ല കോണ്‍ഗ്രസ്. ജനങ്ങള്‍ക്കിടയില്‍നിന്ന് പുതിയ തളിരുകള്‍ കോണ്‍ഗ്രസില്‍ ഉയര്‍ന്നുവരും. ഫ്ലക്സുകളില്‍ ജീവിക്കുന്ന തലമുറ മാറും. പുകഴ്ത്തലുകള്‍ക്കും ഇകഴ്ത്തലുകള്‍ക്കും സ്വാർഥതാൽപര്യങ്ങള്‍ക്കും സ്ഥാനമാനത്തിനായുള്ള നെട്ടോട്ടങ്ങള്‍ക്കും വിട. കോണ്‍ഗ്രസ് സ്വയം തിരുത്തലിന് വിധേയമാകുകയാണ്. ഓരോ പ്രവര്‍ത്തകനും അഭിമാനിക്കാവുന്ന ശുഭോതര്‍ക്കമായ മാറ്റത്തിലേക്ക് പാർട്ടി യാത്ര തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.