ദുരന്തത്തിൽ കാണാതായവർക്കുവേണ്ടി മുണ്ടക്കൈയിൽ പരിശോധന നടത്തുന്ന പൊലീസ് നായ്ക്കളായ മായയും മർഫിയും
ചൂരൽമല: ഉരുൾ പൊട്ടലുണ്ടായ ചൊവ്വാഴ്ച മുതൽ സന്നദ്ധ പ്രവർത്തകരുടെ ഒഴുക്കാണ് ദുരന്തസ്ഥലത്തേക്ക്. അപകടം അറിഞ്ഞ് ജില്ലക്ക് പുറത്തുനിന്നുപോലും നൂറുകണക്കിനാളുകളാണ് സേവന സന്നദ്ധരായി വയനാട്ടിലേക്ക് കുതിച്ചെത്തിയത്.
വിവിധ മത, രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ നേതൃത്വത്തിലുള്ള സംഘടനകളിലെ വളന്റിയർമാരായിരുന്നു മരങ്ങൾക്കിടയിൽ നിന്നും തകർന്ന വീടുകൾക്കുള്ളിൽ നിന്നും ചളിയിൽ പൂണ്ട നിലയിലുള്ള മൃതദേഹങ്ങളിൽ ഭൂരിഭാഗവും കണ്ടെടുത്തത്. മരങ്ങൾ മറിച്ചുമാറ്റാനും ഒറ്റപ്പെട്ടുപോയവരെ ദുരിതാശ്വാസ ക്യാമ്പിലെത്തിക്കാനുമെല്ലാം ഇവർ ഒന്നിച്ചണിനിരന്നു. പലരും മരങ്ങൾ മുറിക്കുന്ന കട്ടറുകളും മണ്ണുമാന്തി യന്ത്രം, ഹിറ്റാച്ചി തുടങ്ങിയവയുമായാണ് ദുരന്ത മേഖലയിൽ എത്തിയത്. മൃതദേഹങ്ങൾ സംസ്കരിക്കാനും വാഹനങ്ങൾ നിയന്ത്രിക്കാനുമെല്ലാം അവർ ഒന്നിച്ച് കർമനിരതരായി. എസ്.കെ.എസ്.എഫ് നേതൃത്വം നൽകുന്ന വിഖായ, എസ്.വൈ.എസ് നേതൃത്വത്തിലുള്ള സാന്ത്വനം, ഐ.ആർ.ഡബ്ല്യു, ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ, യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ്, സേവാഭാരതി, എസ്.ഡി.പി.ഐ, പി.ഡി.പി, പിണങ്ങോട് ബെറ്റ് ടീം, തുർക്കി ടീം, വാളാട് റെസ്ക്യൂ ടീം തുടങ്ങിയ നിരവധി സംഘടനകളുടെ പ്രവർത്തകർ രാവും പകലും ദുരന്ത മേഖലയിൽ സജീവമായി. വയനാടിനെ വീണ്ടെടുക്കാൻ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകും. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാക്കേജുകള്‍ക്കൊപ്പം തന്നെ ഇത് പൂര്‍ത്തീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണും സെക്രട്ടറി ടി.ടി. ജിസ്മോനും പറഞ്ഞു.
മുണ്ടക്കൈ: ദുരന്തഭൂമിയിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്താൻ രണ്ട് നായ്ക്കളും. കൊച്ചി സിറ്റി പൊലീസിന്റെ മായ, മർഫി എന്നീ നായ്ക്കളാണ് ജീവനറ്റ മനുഷ്യരെ കണ്ടെടുക്കാൻ രക്ഷാപ്രവർത്തകർക്ക് തുണയാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി മൃതദേഹങ്ങൾ മണംപിടിച്ച് ഇവ കണ്ടെത്തിയിരുന്നു. അവശിഷ്ടങ്ങൾക്കടിയിൽനിന്ന് ഇവ മണം പിടിക്കുകയും കുരക്കുകയും ചെയ്യും. ഇതോടെ ഈ ഭാഗത്ത് രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തി മൃതദേഹങ്ങൾ പുറത്തെടുക്കുകയാണ് ചെയ്യുക. കഴിഞ്ഞ ദിവസംവരെ ജീവനുള്ളവരെ കണ്ടെത്താൻ സഹായിക്കുന്ന വയനാട് പൊലീസിന്റെ മാഗി നായും സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.