കെ. സുധാകരൻ
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരില്‍ പ്രതിഷേധക്കാരെ വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും അവരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്ത കേരള പൊലീസിന്റെ മനുഷ്യാവകാശ ധ്വംസന നടപടികള്‍ ലോക്‌സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരന്‍ എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
പൊലീസുകാർ പ്രതിഷേധക്കാരെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെയും ക്രൂരമായി മര്‍ദിക്കുന്നതിന്റെയും വിഡിയോകള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ നവകേരള യാത്രയോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ദിനംപ്രതി ആവര്‍ത്തിക്കുകയാണ്.
കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ കെ.ഇ. ബൈജു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കഴുത്ത് ഞെരിച്ചു ശ്വാസംമുട്ടിച്ച് പീഡിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പ്രതിഷേധിക്കാനുള്ള അവകാശങ്ങളുടെ മേലുള്ള കടന്നാക്രമണവും പൗരന്റെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതുമായ ഇത്തരം നടപടിയും അംഗീകരിക്കാനും അനുവദിക്കാനും കഴിയില്ലെന്നും സുധാകരന്‍ അടിയന്തര നോട്ടീസില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.