കോഴിക്കോട്: പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം വിഭാഗം ദിനപത്രം 'സിറാജ്'. പൊലീസിൽ സംഘ്പരിവാർ സ്വാധീനം പ്രകടമാണെന്നും ആഭ്യന്തര വകുപ്പിന്റെ ആർജവമില്ലായ്മയാണ് പോലീസിലെ സംഘ്പരിവാർ അനുകൂലികൾക്ക് ഊർജം പകരുന്നത്. സർവിസ് കാലത്ത് സംഘടന പ്രവർത്തനങ്ങൾ നിരോധിച്ചിട്ടും ഒരു വിഭാഗം കാവിവത്കരണ പരിപാടികൾ ഊർജിതമായി നടത്തുമ്പോൾ ഉത്തരവാദപ്പെട്ടവർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും മുഖപ്രസംഗത്തിൽ ആരോപിച്ചു. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ബിജെപി പ്രവേശത്തിന്റെ പശ്ചാത്തലത്തിലാണ് സിറാജ് മുഖപ്രസംഗം.
ആർ.എസ്.എസുകാർ പ്രതികളാകുന്ന കേസുകളിൽ നടപടി വിരളമാണ്. എന്നാൽ, സംഘ്പരിവാർ വിരുദ്ധ നിലപാടുകാർക്കെതിരെ കർശന നടപടിയും സ്വീകരിക്കുന്നു. പൊലീസ് ആർ.എസ്.എസിന്റെ ഉപകരണമാകുന്നുവെന്ന പരാതി വ്യാപകമാണ്. സാധാരണഗതിയിൽ പൊലീസ് ഭരണകക്ഷികളുടെ ഉപകരണമായി മാറുന്നുവെന്ന പരാതിയാണ് ഉയരാറുള്ളത്. എന്നാൽ കേരള പോലീസ് ഭരണപക്ഷത്തിന്റെ കടുത്ത വിരോധികളായ ആർ.എസ്.എസിന്റെ ഉപകരണമായി മാറുന്നുവെന്നാണ് പരാതി. ഭരണകക്ഷിയെ എതിർക്കുന്നവർ മാത്രമല്ല, ഭരണപക്ഷത്തെ സി.പി.ഐ ഉൾപ്പെടെ ഈ ആരോപണമുന്നയിക്കുന്നു. പാർട്ടി യോഗങ്ങളിൽ സി.പി.എമ്മുകാരിൽ നിന്നും ഉയരുന്നുണ്ട് ഈ പരാതിയെന്നാണ് വിവരം. അത്രയും ശക്തമാണ് പോലീസിലെ ആർ എസ് എസ് സ്വാധീനമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
പോലീസിലെ ആർ എസ് എസ് വിംഗ് 2017 ആഗസ്റ്റ് 17ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ പഠനശിബിരം നടത്തി സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താനും വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപവത്കരിച്ച് പ്രതിമാസം യോഗം ചേരാനും തീരുമാനിച്ച വിവരം റിപോർട്ട് ചെയ്തത് സിപിഎം നിയന്ത്രണത്തിലുളള കൈരളി ചാനലാണ്. ബിജെപി, ആർഎസ്എസ് പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ, എത്ര പരാതികൾ ഉയർന്നാലും കേസ് ചാർജ് ചെയ്യുന്നത് അപൂർവമാണ്. നിയമനടപടികൾ സ്വീകരിച്ചാൽ തന്നെ പ്രതികളെ മാനസികരോഗികളോ ലഹരിക്കടിമപ്പെട്ടവരോ ആക്കി കേസുകൾ അട്ടിമറിക്കുകയും ചെയ്യും. അതേസമയം, സംഘ്പരിവാർ വിരുദ്ധ നിലപാടുകാരായ സാമൂഹിക-രാഷ്ട്രീയപ്രവർത്തകർക്കും ന്യൂനപക്ഷ സംഘടനാ പ്രവർത്തകർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതും നിരന്തരം വിദ്വേഷ പ്രസംഗം നടത്തുന്ന ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ ലഭിച്ച പരാതികളിൽ ഒന്നിൽ പോലും നിയമനടപടി സ്വീകരിക്കാത്തതും ഉൾപ്പെടെയുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
അതീവ രഹസ്യമായ ഫയലുകളടക്കം പൊലീസ് വകുപ്പിലെ പല രഹസ്യ തീരുമാനങ്ങളും സേനയിലെ ആർഎസ്എസ് സെൽ, സംഘ്പരിവാർ കേന്ദ്രങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നുവെന്ന് ഇന്റലിജൻസ് കണ്ടെത്തിയതായി മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു. ഇതടിസ്ഥാനത്തിൽ സംഘ്പരിവാർ അനുകൂലികളായ പൊലീസുകാരെ കണ്ടെത്തി വിവരം നൽകാൻ ആഭ്യന്തരവകുപ്പ് പൊലീസ് മേധാവികളോട് ആവശ്യപ്പെടുകയുമുണ്ടായി. ശബരിമല വിവാദ കാലത്ത് ക്ഷേത്രപ്രവേശനത്തിനായി സ്ത്രീകൾ എത്തുന്ന വിവരം മറ്റുള്ളവർക്ക് മുമ്പേ ആർഎസ്എസുകാർക്കു ലഭിച്ചത് പൊലീസിൽ നിന്നായിരുന്നു.
ബി.ജെ.പിയോടും സംഘ്പരിവാർ സംഘടനകളോടുമുള്ള കൂറ് സർവിസ് കാലത്ത് തന്നെ പ്രകടമാക്കുന്നതും ഔദ്യോഗിക സംവിധാനം വർഗീയ സംഘടനകൾക്ക് അനുകൂലമായി ഉപയോഗപ്പെടുത്തുന്നതും ഗൗരവതരമായി കാണേണ്ടതുണ്ട്. ആർ ശ്രീലേഖ സർവീസിലിരിക്കെ തന്നെ സംഘ്പരിവാർ പരിപാടികളിൽ പങ്കെടുക്കാറുണ്ടായിരുന്നുവെന്ന കാര്യം ശശികല തുറന്നു പറഞ്ഞു. നിലവിൽ സർവീസിലിരിക്കുന്ന എ ഡി ജി പി അജിത് കുമാറിന്റെ ആർ എസ് എസുമായുള്ള ബന്ധവും സ്ഥിരീക്കപ്പെട്ടു -മുഖപ്രസംഗത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.