പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ലക്ഷ്യമിട്ടാണ് ഭരണപക്ഷമെത്തിയത്. തൃശൂർ പൂരം കലങ്ങിയതിലെ അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നീങ്ങുമെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു. പ്രതിപക്ഷ നീക്കത്തെ മുഖ്യമന്ത്രിയുടെ വീരകഥകൾകൊണ്ട് ഭരണപക്ഷം നേരിട്ടു. മുഖ്യമന്ത്രിക്ക് പങ്കെന്ന ആരോപണം പ്രതിപക്ഷനേതാവ് ഉയർത്തിയപ്പോൾ വെറുതെ കരിങ്കല്ലിൽ കടിച്ച് പല്ല് കളയേണ്ടെന്ന് മന്ത്രി എൻ. വാസവൻ ഓർമിപ്പിച്ചു. മൂന്ന് മണിക്കൂറിലേറെ ചർച്ചചെയ്തിട്ടും വാദപ്രതിവാദങ്ങൾക്കും ആരോപണ-പ്രത്യാരോപണങ്ങൾക്കുമപ്പുറം ഒന്നും സംഭവിച്ചില്ല.
ധാർഷ്ട്യമുള്ള നേതാവ്, മന്ത്രിമാർ എഴുന്നേറ്റാലും വഴങ്ങില്ല, ഏല്ലാവരെയും പരമപുശ്ചം, തന്നേക്കാൾ യോഗ്യതയുള്ള ആരും പ്രതിപക്ഷത്തോ ഭരണപക്ഷത്തോ ഇല്ലെന്ന തോന്നൽ... സതീശനെതിരെ കെ. പ്രേംകുമാർ വിമർശനശരം ഓരോന്നായി തൊടുത്തു. അത് ഭരണപക്ഷത്തിന്റെ ചുമലിലേക്ക് സതീശൻ തിരിച്ചുവിട്ടു. നിങ്ങളുടെ മനസ്സിൽ ആരെപ്പറ്റിയോ ഇങ്ങനെ പറയണമെന്നുണ്ട്. ധിക്കാരി, അഹങ്കാരി, അടുത്ത് വന്നാൽ ഓടിക്കും, കണ്ണ് മിഴിച്ച് നോക്കും, ഇറങ്ങ് പുറത്ത് എന്ന് പറയും... ഇങ്ങനെയൊന്നും ചെയ്യുന്ന ആളല്ലല്ലോ താൻ. നിങ്ങൾക്ക് ആ ആളെ പറയാൻ ധൈര്യമില്ല... തന്നെപ്പറ്റിയല്ല പറഞ്ഞത് എന്നതുകൊണ്ട് വിഷമമില്ലെന്നും സതീശൻ പ്രതികരിച്ചു.
1000 സതീശൻമാർ വന്നാൽ അര പിണറായി വിജയനാകില്ലെന്ന് മന്ത്രി വി.എൻ. വാസവൻ നിരീക്ഷിച്ചു. ഇന്നലെ പെയ്ത മഴയിൽ കുരുത്ത തകരയല്ല, മാധ്യമങ്ങൾ ചിത്രീകരിക്കുന്നതല്ല, ജനങ്ങൾ അനുഭവിക്കുന്ന പിണറായി വിജയനാണ് തുടർഭരണം നൽകിയത്... അങ്ങനെ പോകുന്നു വാസവന്റെ വിശേഷണങ്ങൾ. പിണറായി വിജയനെ പോലെ മതേതരവാദിയായി മാറ്റണമേ എന്ന് പ്രാർഥിക്കാൻ എ.സി. മൊയ്തീൻ ഉപദേശിച്ചു. വേണ്ടാ... വേണ്ടാ... എന്ന് പ്രതിപക്ഷവും. പിണറായിയെ തകർക്കാമെന്നത് അതിമോഹമാണ് മോനേ എന്നായി കടകംപള്ളി സുരേന്ദ്രൻ. പിണറായിയെ മൂന്നാംവട്ടവും മുഖ്യമന്ത്രിയാക്കാൻ കേരള ജനത തയാറാകുമെന്നും പ്രവചനം.
ചർച്ചയിൽ കൂടുതൽ നടപടിയെക്കുറിച്ച പ്രഖ്യാപനമൊന്നും സർക്കാർ ഭാഗത്തുനിന്ന് വന്നില്ല. കൃത്യമായ മറുപടികളും. പുതിയ അന്വേഷണ റിപ്പോർട്ട് വരട്ടെയെന്ന് സ്റ്റാന്റ്. എ.ഡി.ജി.പിയുടെ റിപ്പോർട്ട് വൈകിയതും എൻ.ഡി.എ സ്ഥാനാർഥി അവിടെ എത്തിയതും വിശദീകരിക്കണമെന്നായി പ്രതിപക്ഷം. പൂരം കലങ്ങിയെന്ന മന്ത്രി രാജന്റെയും കലങ്ങിയില്ലെന്ന എ.സി. മൊയ്തീന്റെയും വാക്കുകളിൽ രമേശ് ചെന്നിത്തല കയറിപ്പിടിച്ചു. ആർ.എസ്.എസ് നേതാവ് വത്സൺ തില്ലങ്കേരി നാമജപഘോഷയാത്രയുമായി തൃശൂരിൽ എങ്ങനെ എത്തിയെന്നും കനത്ത സുരക്ഷയുള്ളിടത്ത് സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ച് സുരേഷ് ഗോപി എങ്ങനെ വന്നുവെന്നും സി.പി.ഐയിലെ പി. ബാലചന്ദ്രൻ ചോദിച്ചു. ബാലചന്ദ്രന്റെ വാദങ്ങളെ ഏറ്റുപിടിച്ച പ്രതിപക്ഷം ജനയുഗത്തിന്റെ എഡിറ്റോറിയലും ആയുധമാക്കി. എം.ആർ. അജിത്കുമാർ ‘നോട്ട് എ ടൂൾ, ബട്ട് ആൻ ഏജന്റ്’എന്നായിരുന്നു നജീവ് കാന്തപുരത്തിന്റെ പക്ഷം. അന്തിമയങ്ങിയാൽ കോൺഗ്രസുകാർ ബി.ജെ.പിയായി മാറുമെന്ന് പറഞ്ഞ മന്ത്രി വാസവൻ, സോഫ കം ബെഡ് ബോലെ കോൺഗ്രസ് കം ബി.ജെ.പി എന്നതാണ് സ്ഥിയെന്ന് പരിഹസിച്ചു. കെ. സുധാകരൻ നിരാഹാരം കിടന്നപ്പോൾ അഭിവാദ്യപ്രസംഗം നടത്തുന്ന വത്സൻ തില്ലങ്കേരിയുടെ ചിത്രവും വാസവൻ ഉയർത്തി. നിങ്ങൾ വെള്ളിത്താലത്തിൽ വെച്ച് തൃശൂർ ബി.ജെ.പിക്ക് കൊടുത്തെന്ന് എ.പി. അനിൽകുമാർ. സി.പി.എം അംഗങ്ങളുടെ അവകാശവാദങ്ങൾക്കിടെ സി.പി.എമ്മിന്റെ കാഫിർ സ്ക്രീൻഷോട്ടും മാഷാ അല്ല സ്റ്റിക്കറും കെ.കെ. രമ ഓർമിപ്പിച്ചു. പൂരത്തിലെ പ്രശ്നങ്ങൾക്കിടെ ആക്ഷൻ ഹീറോ ആയി വന്ന സുരേഷ് ഗോപിക്ക് കോൺഗ്രസിന് വോട്ട് ചെയ്യുന്ന ചിലർ വോട്ട് ചെയ്തിട്ടുണ്ടാകാമെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരാമർശം ഭരണപക്ഷം ആയുധമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.