തിരുവനന്തപുരം : ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം അടുത്ത മന്ത്രിസഭ യോഗത്തിൽ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കെ.എസ്.ടി.എയുടെ മികവ് 2024 അക്കാദമിക മുന്നേറ്റ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. ഖാദർ കമ്മിറ്റി റിപ്പോർട്ട് ഈ അധ്യയന വർഷംതന്നെ നടപ്പാക്കും. റിപ്പോർട്ട് നടപ്പാക്കുമ്പോൾ ജോലി നഷ്ടപ്പെടുമെന്ന ചിന്ത ആർക്കും വേണ്ട. അധ്യാപകർക്ക് ഇപ്പോൾ ലഭിക്കുന്നതിനെക്കാൾ കൂടുതൽ സൗകര്യം ലഭിക്കും. എല്ലാ അധ്യാപക സംഘടനകളുമായും സംസാരിച്ച് നിർദേശങ്ങൾ കൂടി പരിഗണിച്ചാവും റിപ്പോർട്ട് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. ക്ലാസെടുക്കേണ്ട സമയത്ത് ലീവെടുത്ത് സ്വകാര്യ ട്യൂഷനു പോകുന്ന അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് വകുപ്പുതലത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നാണ് കെ.എസ്.ടി.എ പ്രസിഡന്റ് അറിയിച്ചത്. ട്യൂഷൻ പഠിക്കുന്ന കുട്ടികൾ മാത്രം നല്ല മാർക്ക് വാങ്ങിയാൽ പോരെന്നും ഇത്തരം ട്യൂഷനുകൾ തെറ്റാണെന്ന് ബോധ്യപ്പെടുത്തി അധ്യാപകരെ പിന്തിരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) സംബന്ധിച്ച നിലപാട് കേരളം നേരത്തേ വ്യക്തമാക്കിയതാണ്. എൻ.ഇ.പിയെ പുകഴ്ത്തുന്നവർക്ക് മാത്രമേ ഫണ്ട് അനുവദിക്കൂവെന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസത്തിന്റെ വിഷയത്തിൽ വേറിട്ട് നിൽക്കുന്ന നാടായ കേരളത്തിന് എൻ.ഇ.പി പൂർണമായി നടപ്പാക്കാനാവില്ലെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.