റംസിയുടെ ആത്മഹത്യ: നടി ലക്ഷ്മി പ്രമോദ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

കൊല്ലം : വിവാഹത്തിൽ നിന്നും യുവാവ് പിന്മാറിയതിനെ തുടർന്ന് കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന്‍റെ ജ്യോഷ്ഠഭാര്യ നടി ലക്ഷ്മി പ്രമോദ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് നടി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

കേസിൽ ആരോപണവിധേയയായ സീരിയൽ നടി ലക്ഷ്മി പ്രമോദ് ഒളിവിൽ പോയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനിരിക്കെയാണ് നടി ഒളിവിൽ പോയത്. ഇതിനിടെയാണ് നടി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

അതേസമയം, റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണ സംഘത്തിനെതിരെ യുവതിയുടെ രക്ഷിതാക്കൾ രംഗത്തെത്തി. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇവർ സിറ്റി പൊലീസ് കമീഷണർക്ക് നിവേദനം നൽകി. പ്രമുഖർ ഉൾപ്പെട്ട കേസായതിനാൽ ഇവരെ അറസ്റ്റ് ചെയ്യാൻ തയാറാകുന്നില്ലെന്നും രക്ഷിതാക്കൾക്ക് പരാതിയുണ്ട്. ചാത്തന്നൂർ എ.സി.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

യുവതി ആത്മഹത്യചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് വ്യക്തമായ തെളിവുകൾ നൽകിയിട്ടും വിവാഹത്തിൽനിന്ന് പിന്മാറിയ പള്ളിമുക്ക് സ്വദേശി ഹാരിസ് മുഹമ്മദിനെ മാത്രമാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.

പത്തുവർഷം നീണ്ട പ്രണയത്തിനിടെ വീട്ടുകാർ ചേർന്ന് വളയിടീൽ ചടങ്ങുവരെ നടത്തി വിവാഹം ഉറപ്പിച്ചിരുന്നു. യുവതി ഗർഭിണിയായതോടെ മൂന്നാംമാസം വരനും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ച് ഗർഭഛിദ്രവും നടത്തിയതായി ഇവർ നൽകിയ പരാതിയിൽ പറയുന്നു. പള്ളിമുക്കിൽ ആരംഭിച്ച സ്ഥാപന നടത്തിപ്പിനായി നിരവധി തവണ യുവാവ് സ്വർണവും പണവും കൈപ്പറ്റിയിരുന്നു. പല കാരണങ്ങൾ പറഞ്ഞ് വിവാഹം നീട്ടിക്കൊണ്ടുപോയശേഷം ഒടുവിൽ വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നു. കൂടുതൽ സാമ്പത്തിക സ്ഥിതിയുള്ള മറ്റൊരു യുവതിയുമായി ഹാരിസിന്‍റെ വിവാഹം തീരുമാനിച്ചിരുന്നു. ഇതിൽ മനംനൊന്താണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.