കാക്കനാട്: നഗരത്തെ വിറപ്പിച്ച കലക്ടറേറ്റ് സ്ഫോടനം നടന്നിട്ട് ബുധനാഴ്ച 15 വർഷമാകുമ്പോഴും പ്രതികൾ കാണാമറയത്ത്. പൊലീസിന്റെ വിവിധ ഏജൻസികൾ വർഷങ്ങളോളം അന്വേഷണം നടത്തിയിട്ടും സൂത്രധാരനെ കണ്ടെത്താനായിട്ടില്ല. 2009 ജൂലൈ 10 ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് കലക്ടറേറ്റ് സമുച്ചയത്തിലെ അഞ്ചാം നിലയിൽ ബോംബ് സ്ഫോടനം നടന്നത്.
സിവിൽ സ്റ്റേഷനിലെ ഓഫിസുകളിലായി ആയിരത്തോളം ജീവനക്കാരും നൂറുക്കണക്കിന് സന്ദർശകരുമുള്ളപ്പോഴാണ് ഒരു കിലോമീറ്ററോളം ദൂരത്തിൽ വരെ കേൾക്കാവുന്ന തരത്തിൽ സ്ഫോടനം നടന്നത്. സർവേ വകുപ്പ് ജീവനക്കാരന് നിസ്സാര പരിക്കേറ്റതൊഴിച്ചാൽ ആളപായമൊന്നും ഉണ്ടായില്ല. വിദഗ്ധരെത്തി ഉഗ്രശേഷിയുള്ള ബോംബാണ് പൊട്ടിയതെന്ന് സ്ഥിരീകരിച്ചു. എന്നാൽ, സ്ഫോടനത്തിലൂടെ ആളപായമല്ല അവർ ഉദ്ദേശിച്ചതെന്നും പകരം മുന്നറിയിപ്പ് മാത്രം നൽകുകയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യമെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിരുന്നത്.
സ്ഫോടനത്തിൽ സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽ സർക്കാർ ജീവനക്കാരും വിദേശത്തുള്ളവരും വരെയുണ്ടായിരുന്നു. സ്ഫോടനം ആസൂത്രണം ചെയ്ത മുഖ്യപ്രതി അഫ്ഗാനിസ്താനിലേക്കും മറ്റു രണ്ടുപേർ ഗൾഫ് നാടുകളിലേക്കും കടന്നെന്നാണ് അന്വേഷണ ഏജൻസികളുടെ അവസാന നിഗമനം. ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ഇന്റർപോളിന് കൈമാറിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.
കിഴക്കമ്പലത്ത് ജ്വല്ലറി ഉടമയെ വെട്ടി വീഴ്ത്തിയ ശേഷം നാലു കിലോ സ്വർണം തട്ടിയെടുത്ത കേസിൽ, ആക്രമണ സമയത്ത് നാട്ടുകാരെ അകറ്റുന്നതിനായി തടിയന്റവിട നസീറും സംഘവും ഉപയോഗിച്ച സ്ഫോടന വസ്തുക്കളും കലക്ടറേറ്റ് സ്ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കളും സമാനമാണ് എന്നായിരുന്നു പൊലീസിന്റെ മറ്റൊരു കണ്ടെത്തൽ. എന്നാൽ, ഇതും തെളിയിക്കാൻ പൊലീസിനായില്ല. കോഴിക്കോട് ഇരട്ട ബോംബ് സ്ഫോടനക്കേസ് പ്രതി അബ്ദുൽ ഹലീമിലേക്കും അന്വേഷണം നീണ്ടു. ഇയാൾ ബോംബുണ്ടാക്കാൻ പഠിപ്പിച്ച രണ്ട് എറണാകുളം സ്വദേശികളാണോ സ്ഫോടനത്തിന് പിന്നിൽ എന്നായിരുന്നു അന്വേഷണം. എന്നാൽ ഈ അന്വേഷണവും പാതിവഴിയിൽ നിലക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.