പിറന്നാൾ കേക്കിന് മുന്നിൽ പൊലീസ് വേഷത്തിൽ സയാൻ
കാക്കനാട്: 'ഉണ്ണിമാമാ ഈ പിറന്നാൾ എനിക്ക് പൊലീസ് സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിക്കണം' തൃക്കാക്കര നഗരസഭ കൗൺസിലറായ ഉണ്ണി കാക്കനാടിന് കഴിഞ്ഞ ദിവസം വാട്സ്ആപ്പിൽ വന്ന സന്ദേശമായിരുന്നു ഇത്. അയച്ചത് ആറുവയസ്സുകാരനായ സയാനും. കുട്ടിയുടെ ആഗ്രഹം തമാശയായി തള്ളാഞ്ഞ ഉണ്ണി തൃക്കാക്കര സി.ഐ ആർ. ഷാബുവിനെ വിവരമറിയിച്ചു. ഇതോടെ വ്യത്യസ്തമായ പിറന്നാൾ ആഘോഷത്തിനായിരുന്നു വെള്ളിയാഴ്ച തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ അരങ്ങൊരുങ്ങിയത്.
കാക്കനാട് ടാക്സി ഡ്രൈവറായ മണിക്കുളങ്ങര വീട്ടിൽ പി. രഞ്ജിത്തിെൻറയും തഹ്സിയുടെയും മകനാണ് സയാൻ. കഴിഞ്ഞ രണ്ടു വർഷവും ഇതേ ആവശ്യം രഞ്ജിത്തിനോട് സയാൻ പറഞ്ഞിരുന്നു. എന്നാൽ, കോവിഡിനെ തുടർന്ന് ആഗ്രഹം നടക്കാതെ പോകുകയായിരുന്നു. ഇത്തവണ സയാൻതന്നെ നേരിട്ട് കൗൺസിലറെ ആഗ്രഹം അറിയിക്കുകയായിരുന്നു. പൊലീസിെൻറ യൂനിഫോമിനോട് സാമ്യമുള്ള പിറന്നാൾ വസ്ത്രവും ധരിച്ചായിരുന്നു അച്ഛനോടും അമ്മയോടുമൊത്ത് സയാൻ എത്തിയത്. പൊലീസ് മയമായിരുന്ന കേക്കിലും. യൂനിഫോമും വിലങ്ങും നക്ഷത്രങ്ങളും ബെൽടുമെല്ലാം ഉണ്ടായിരുന്നു. സി.ഐ ആർ. ഷാബു സയാന് കുഞ്ഞു പിയാനോയും സമ്മാനിച്ചു. കൗൺസിലർമാരായ ഉണ്ണി കാക്കനാട്, സി.സി വിജു, പൊലീസ് ഉദ്യോഗസ്ഥരായ റോയ് പൗലോസ്, കെ.എം. റഫീഖ്, ജാബിർ, ലിന്റോ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.