പെരുമ്പാവൂർ: കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് മുടക്കുഴ പഞ്ചായത്തംഗങ്ങൾ പെരിയാർവാലി ഓഫിസ് ഉപരോധിച്ചു. പുഴയിലും തോടുകളിലും വെള്ളമില്ലാത്തതിനാൽ കിണറുകൾ വറ്റിവരണ്ട സ്ഥിതിയിൽ മെയിൻ കനാലുകളിൽനിന്ന് വെള്ളം തുറന്നുവിടാത്തതിൽ പ്രതിഷേധിച്ചായിരുന്നു പട്ടാലിലെ പെരിയാർവാലി ഓഫിസ് ഉപരോധിച്ചത്.
ഓണത്തിനു മുമ്പ് ഒരുദിവസമെങ്കിലും വെള്ളം തുറന്നുവിട്ട് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ജനപ്രതിനിധികൾ അസി. എൻജിനീയർ പി. സീനയോട് ആവശ്യപ്പെട്ടു.
ചൂരമുടി, വക്കുവള്ളി, മുടക്കുഴ അടക്കമുള്ള സ്ഥലങ്ങളിൽ വെള്ളമില്ല. പഞ്ചായത്തിൽനിന്ന് ടാങ്കർ ലോറികളിൽ വെള്ളം കൊടുക്കണമെങ്കിൽ കലക്ടറുടെ അനുവാദം കിട്ടി കരാർ വെക്കാൻ കാലതാമസം വരും.
പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് ഡോളി ബാബു, സ്ഥിരംസമിതി അധ്യക്ഷരായ ജോസ് എ. പോൾ, വത്സ വേലായുധൻ, റോഷ്നി എൽദോ, സോമി ബിജു എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.
കലക്ടറുമായി ആലോചിച്ച് പരിഹാരം കാണുമെന്ന് ഉദ്യോഗസ്ഥ അറിയിച്ചതായി പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.