കണ്ണൂർ: കനത്ത മഴയിൽ നാടെങ്ങും വെള്ളം ഉയർന്നു. തോടുകളും പുഴകളും കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ ജനജീവിതം ഭീതിയിലായി. ബുധനാഴ്ച പകൽ മഴക്ക് അൽപം ശമനമുണ്ടായിരുന്നു.എന്നാൽ രാത്രിയോടെ മഴ കനത്തു. നിർത്താതെയുള്ള മഴയാണ് വ്യാഴാഴ്ച രാവിലെ മുതൽ പെയ്യുന്നത്. ഉച്ചയോടെ തന്നെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിതുടങ്ങിയിരുന്നു. വൈകീട്ടോടെ വെള്ളം പലയിടത്തും ഉയർന്നു. കണ്ണൂർ കോർപറേഷൻ പരിധിയിലെ പള്ളിയാംമൂല, ചാലാട്, ചാല, താഴെ ചൊവ്വ, കീഴ്ത്തള്ളി, വെത്തിലപ്പള്ളി, കക്കാട് പ്രദേശം എന്നിവിടങ്ങളിലൊക്കെ വീടുകളിൽ അടക്കം വെള്ളം കയറി.
പള്ളിയാം മൂലയിൽ നിന്ന് ജനങ്ങളെ കൗൺസിലർ അഡ്വ. മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ കോർപറേഷൻ അധികൃതർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. കക്കാട് പള്ളിപ്രം റോഡ് വെള്ളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടു.
പുഴാതിയുടെ താഴ്ന്ന പല പ്രദേശങ്ങളിലെയും വീടുകളിൽ വെള്ളം കയറി. ചെക്കിച്ചിറ, ഇടച്ചേരി, ധനലക്ഷ്മി ഹോസ്പിറ്റൽ റോഡ്, തളാപ്പ്, അഴിക്കോട് പുതിയാപറമ്പ്, കടപ്പുറം റോഡ്, മൈലാടത്തടം, പടന്നപ്പാലം, കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് ഓവർ ബ്രിഡ്ജ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് കാരണം ഈ ഭാഗത്ത് കൂടിയുള്ള വാഹന യാത്രയും തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ താഴെ ചൊവ്വ-എളയാവൂർ അമ്പലം ഭാഗത്ത് റോഡും വെള്ളത്തിലായതോടെ കണ്ണൂർ അഗ്നിരക്ഷസേനയെത്തിയാണ് ആളുകളെ മാറ്റിയത്. അഞ്ചു കുടുംബങ്ങളിൽ നിന്നായി 20 പേരെയാണ് മാറ്റിയത്. രണ്ടു കുടുംബങ്ങൾ മാറി താമസിക്കാൻ തയാറായിരുന്നില്ല.
എന്നാൽ വൈകീട്ടോടെ അവരെയും അഗ്നിരക്ഷസേനയെത്തി മാറ്റി. കണ്ണൂർ സിറ്റി ഉരുവച്ചാലിൽ വൈകിട്ട് വെള്ളം കയറിയതോടെ അഗ്നിരക്ഷസേനയുടെ സഹായം തേടേണ്ടിവന്നു. ഇവിടെ നിന്ന് ഒരു ഗർഭിണിയടക്കം നാല് കുടുംബങ്ങളെയാണ് മാറ്റിയത്. വളപട്ടണം പാലത്തിനു സമീപത്തെ അപകടാവസ്ഥയിലായ മരവും അഞ്ചുകണ്ടിയിൽ റോഡിൽ വീണ മരവും അഗ്നിശമനസേനയെത്തി മുറിച്ചു മാറ്റി.
മുനീശ്വരൻ കോവിലിനു സമീപത്തെ അപകടാവസ്ഥയിലായ പരസ്യ ബോർഡും ഇവരെത്തി അഴിച്ചുമാറ്റി. സ്റ്റേഷൻ ഓഫിസർ ടി. അജയന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർ ടി. സുകുമാരൻ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ വിനേഷ്, മിഥുൻ എസ്. നായർ, കെ. രാജേഷ്, അനീഷ് കുമാർ, നസീർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. തിലാന്നൂർ മാതൃഭൂമി സ്റ്റോപ്പിന് സമീപം ഒതയോത്ത് ഹൗസിൽ സുനിതയുടെ വീടിന്റെ മതിൽ കനത്ത മഴയിൽ തകർന്നു. വീടിന് കേടുപാട് സംഭവിച്ചു. പള്ളിക്കുന്ന് കുന്നാവു റോഡും വെള്ളത്തിനടിയിലായി.
കണ്ണൂർ സിറ്റി: കൊടപ്പറമ്പ് പൂത്തട്ടക്കാവിനടുത്ത് താമസിക്കുന്ന ബപ്പത്തിമാന്റവിടെ അഷ്റഫിന്റെ വീടിന്റെ ചുറ്റുമതിലിടിഞ്ഞ് അയൽക്കാരുടെ വീടിന് കേടുപാടുകൾ സംഭവിച്ചു. വ്യാഴാഴ്ചരാവിലെ 7.30ഓടെയാണ് സംഭവം.അപകടം നടക്കുന്ന സമയത്ത് ആറ് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ ഏഴുപേർ വീട്ടിൽ ഉണ്ടായിരുന്നു. മതിൽ അപകട ഭീഷണിയായതോടെ അയൽ വീട്ടുകാർ പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന് പരാതിയുണ്ട്.
കണ്ണൂർ: അതിരൂക്ഷമായ മഴയിലും വെള്ളക്കെട്ടിലും പെട്ട് കോർപറേഷൻ പരിധിയിൽ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളും ആളുകളെയും കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ സന്ദർശിച്ചു. വെള്ളക്കെട്ടിൽ അകപ്പെട്ടുപോയവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിതാമസിപ്പിച്ചു വരുന്നതായി മേയർ അറിയിച്ചു.
കോർപറേഷൻ എളയാവൂർ സോണലിലെ കിഴുത്തള്ളിയിലെ വെള്ളത്തിൽ ഒറ്റപ്പെട്ടു പോയ ആറ് കുടുംബങ്ങളെ എളയാവൂർ വെൽനെസ് സെന്ററിലേക്ക് മാറ്റി. വെത്തിലപ്പള്ളി ഡിവിഷനിൽ വെള്ളത്തിൽ കുടുങ്ങിയ ആറ് വീട്ടുകാരെ ഫയർ ഫോഴ്സിന്റെ സഹായത്തോടെ ഉരുവച്ചാൽ ഹിദായത്തുൽ ഇസ്ല മദ്റസയിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് മാറ്റി. ഉരുവച്ചാൽ പള്ളിയാം മൂല, ചെക്കിച്ചിറ എന്നിവിടങ്ങളിലും ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്.
വിവിധ സ്ഥലങ്ങളിൽ തകർന്ന വീടുകളും വെള്ളം കയറിയ വീടുകളും മേയർ സന്ദർശിച്ചു. മേയറോടൊപ്പം സ്ഥിരം സമിതി അധ്യക്ഷൻ സിയാദ് തങ്ങൾ, കൗൺസിലർമാരായ ആസിമ, സജേഷ് കുമാർ, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു. ദുരിതത്തിൽപെട്ടവരെ സഹായിക്കുന്നതിന് ടൗൺ ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യക ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചതായി മേയർ അറിയിച്ചു. അത്താഴക്കുന്ന്, നടാൽ, തിലാന്നൂർ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര, മുൻ മേയർ ടി.ഒ. മോഹനൻ, സ്ഥിരംസമിതി അധ്യക്ഷൻ എം.ബി. രാജേഷ്, വി.കെ. ശ്രീലത എന്നിവർ സന്ദർശിച്ചു.
ചക്കരക്കല്ല്: കനത്ത മഴയിൽ വ്യാപക നാശനഷ്ടം. നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ചാമ്പാടിലെ 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചാലിപറമ്പ് രിഫാഇയ്യ മദ്റസ, ജുമാമസ്ജിദ് എന്നിവിടങ്ങളിലും വെള്ളം കയറി.
ഫൗമിയുടെ ബേക്കറി കട, ചിക്കൻ സ്റ്റാൾ എന്നിവിടങ്ങളിലും വെള്ളം കയറി. ചാമ്പാട്-കല്ലിക്കുന്ന് റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വേങ്ങാട് ചാലിപറമ്പിലെ കെ.എൻ. അസീസ്, ടി. മൂസാൻ എന്നീ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ചക്കരക്കൽ മലയാളം കുന്ന് റോഡ് ഇടിഞ്ഞു. ഇത് വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കോയ്യോട് ഹസ്സൻ മുക്കിൽ ആമിന മൻസിൽ വീടിന്റെ ഒരുഭാഗം തകർന്നു. ആളപായമില്ല. വ്യാഴാഴ്ച്ച രാവിലെ ഏഴിനാണ് സംഭവം.
പള്ളിപൊയിലിലെ സമീറ മൻസിലിൽ ടി.കെ. ഇർഷാദിന്റെ വീട്ടുമതിൽ തകർന്ന് കാറിന് മുകളിൽ പതിച്ചു. പള്ളിപ്പൊയിൽ ടൗണിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽനിന്ന് കുത്തിയൊഴുകി വന്ന മഴവെള്ളമാണ് മതിൽ തകർന്നതെന്ന് വീട്ടുടമ പറഞ്ഞു.അഞ്ചരക്കണ്ടി-ചാലോട് റോഡിൽ ചിറമ്മൽ പീടികയിൽ വെള്ളം കയറി. ഓടക്കാട് റോഡിലും വെള്ളം കയറി. അഞ്ചരക്കണ്ടി-പാളയം റോഡിൽ ദാരോത്ത് ഹൗസിൽ അസീസിന്റെ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. പടുവിലായി-ഊർപ്പള്ളി റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
എടക്കാട്: തുടർച്ചയായി പെയ്ത മഴയിൽ നടാൽ ബസാർ വീണ്ടും വെള്ളത്തിൽ മുങ്ങി. പുഴക്കരയോട് ചേർന്ന നടാൽ ബസാർ ദിവസങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ വെള്ളത്തിൽ മുങ്ങിയെങ്കിലും മഴ കുറഞ്ഞതോടെ വെള്ളം വലിഞ്ഞിരുന്നു. അന്നത്തെതിനെക്കാൾ കൂടുതലാണ് ഇപ്പോൾ വെള്ളം കയറിയത്. കടകളിലും നടാൽ വാദിറഹ്മ മസ്ജിദിലും വെള്ളം കയറി.
കഴിഞ്ഞ ദിവസം വെള്ളക്കെട്ട് പ്രശ്നം പഠിക്കാൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തുടർ പ്രവർത്തനം ഒന്നുംതന്നെ നടന്നിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പുഴ കവിഞ്ഞൊഴുകിയതാണ് നടാൽ വെള്ളത്തിൽ മുങ്ങാൻ കാരണമായത്. നാണാറത്ത് പുഴ മണ്ണിട്ട് നികത്തി താൽക്കാലിക റോഡ് നിർമിച്ചപ്പോൾ പുഴയുടെ ഒഴുക്കിന് തടസ്സമുണ്ടായതാണ് വെള്ളം കയറാനിടയാക്കയതെന്ന് നാട്ടുകാർ നാട്ടുകാർ പറയുന്നു.
വളപട്ടണം: ഇത്തവണയും വളപട്ടണം തങ്ങൾ വയൽ റോഡ് വെള്ളത്തിലായി. വളപട്ടണം മുസ്ലിം കമ്പനി തോട് വഴി പുഴരുവത്ത് പള്ളി സമീപത്തുനിന്ന് വളപട്ടണം പുഴയിൽ ചേരുന്ന വലിയ തോട് തങ്ങൾ വയലിലും ഉണ്ടായിരുന്നു. അതിനാൽ, മുൻ കാലങ്ങളിൽ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടാതെ തങ്ങൾ വയലിലുള്ള തോട് വഴി വെള്ളം പുഴയിൽ ചേർന്നിരുന്നു. സമീപകാലത്ത് തങ്ങൾ വയലിൽ വീടെടുത്തവർ ഗ്രാമ പഞ്ചായത്തിന്റെ മൗനാനുവാദത്തോടെ തോടിന്റെ വീതി ചുരുക്കി ഓവുചാൽ രൂപത്തിൽ ആക്കിയതോടെയാണ് ഒഴുക്ക് തടസ്സപ്പെട്ടത്.
ശുദ്ധജല പദ്ധതിക്ക് കുഴിച്ച റോഡുകൾ യഥാസമയം പഞ്ചായത്ത് അധികൃതർ നവീകരിക്കാത്തതും മറ്റൊരു കാരണമാണ്. ഇത് സ്കൂൾ വിദ്യാർഥികൾക്കും കാൽനട യാത്രക്കാർക്കും ദുരിതമായി. കാലവർഷം ആരംഭിക്കും മുമ്പേ റോഡ് അറ്റകുറ്റപ്പണി ചെയ്ത് തീർക്കാത്തതും മഴക്കാല ശുചീകരണ പ്രവൃത്തി നടത്താത്തതും ദുരിതം ഇരട്ടിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.