വരാപ്പുഴ: ദേശീയപാത 66ന്റെ നിര്‍മാണസ്ഥലത്തേക്ക് കമ്പി കയറ്റിവന്ന ട്രെയ്ലര് കാറിലിടിക്കാതിരിക്കാന്‍ ബ്രേക്കിട്ടപ്പോൾ കമ്പി കാബിനിലേക്ക് തുളച്ചുകയറി നാല് അന്തർസംസ്ഥാന തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി എട്ടരയോടെ വരാപ്പുഴ ഗോപിക റീജന്‍സിക്ക് സമീപത്താണ് അപകടം. മറ്റൊരു വാഹനത്തെ മറികടന്നുവന്ന കാറിലിടിക്കാതിരിക്കാന്‍ ട്രെയ്ലര് പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു.
ഇതോടെ ട്രെയ്ലറിന്റെ കാബിന് തുളച്ചുകയറിയ കമ്പി കാബിനിലുണ്ടായിരുന്ന നാലുപേരുടെ ദേഹത്തേക്ക് വീണു. അമർന്ന് ഞെരുങ്ങിപ്പോയ തൊഴിലാളികളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് കാബിന് പൊളിച്ചാണ് പുറത്തെടുത്തത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ തലയുടെ ഭാഗത്തേക്ക് കമ്പി തുളച്ചുകയറിയിട്ടുണ്ട്.
ദേശീയപാതയുടെ നിർമാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വള്ളുവള്ളി ഭാഗത്തേക്ക് കമ്പിയുമായി പോകുന്നതിനിടെയാണ് അപകടം. കരാറുകാരായ ഓറിയന്റല്‍ കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളാണ് ട്രെയ്ലറില് ഉണ്ടായിരുന്നത്. ട്രെയ്ലറില്‍നിന്ന് കമ്പി റോഡിലേക്ക് ചിതറിവീഴുന്നതിനിടെ കാല്‍നടക്കാര്‍ക്കും നിസ്സാര പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ ഒട്ടേറെ വാഹനങ്ങള്‍ പാതയിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. ഏലൂരില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് ട്രെയ്ലറില്‍നിന്ന് കമ്പി മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റിയത്. റോഡിന്റെ മധ്യഭാഗത്തുണ്ടായ അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. വരാപ്പുഴ പൊലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. പൊലീസിനൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.