കൊല്ലം: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും 20 വർഷം കഠിനതടവും 4.10 ലക്ഷം രൂപ പിഴയും ശിക്ഷ. തഴുത്തല പുഞ്ചിരിച്ചിറ കോളനിയിൽ സുനിൽ ഭവനത്തിൽ സുനിലിനെയാണ് (27) കൊല്ലം ഫസ്റ്റ് അഡീഷനൽ സെഷൻ കോടതി ജഡ്ജ് കെ.എൻ. സുജിത്ത് ശിക്ഷിച്ചത്.
പട്ടികജാതി/പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം ജീവപര്യന്തവും 50000 രൂപയും പോക്സോ ആക്ടിലെ നാലാം വകുപ്പ് പ്രകാരം പത്ത് വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും പോക്സോ ആക്ടിലെ എട്ടാം വകുപ്പ് പ്രകാരം മൂന്നുവർഷം തടവും 50000 രൂപ പിഴയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 450 വകുപ്പ് പ്രകാരം ഏഴുവർഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷവും ഒരു മാസവും കൂടി തടവ് അനുഭവിക്കണം.
2017 മാർച്ച് 17ന് ആണ് കേസിനാസ്പദമായ സംഭവം. അമ്മൂമ്മയുടെ വീടിന് സമീപം തുണി അലക്കിക്കൊണ്ടിരുന്ന പതിനാറുകാരിയെ പ്രതി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നതാണ് പ്രോസിക്യൂഷൻ കേസ്.
ആക്രമണത്തിനിടെ പെൺകുട്ടി പ്രതിയെ കടിച്ച പല്ലുകളുടെ പാട് തിരുവനന്തപുരം ഡെന്റൽ കോളജ് ഓർത്തോ പതോളജി വിഭാഗത്തിലെ അസി. പ്രഫ. ഡോ. എസ്.കെ. പത്മകുമാർ തിരിച്ചറിഞ്ഞതും പെൺകുട്ടിയുടെ മൊഴിയും കുറ്റം സംശയാതീതമായി തെളിയാൻ സഹായിച്ചു.
കൊട്ടിയം സബ് ഇൻസ്പെക്ടർ രതീഷാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊട്ടിയം ഇൻസ്പെക്ടറായിരുന്ന അജയ്നാഥാണ് കേസിൽ പ്രാഥമിക അന്വേഷണം നടത്തിയത്.
തുടർന്ന് അന്നത്തെ ചാത്തന്നൂർ അസിസ്റ്റന്റ് കമീഷണർ ജവഹർ ജനാർദ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. ടി.പി. സോജ തുളസീധരൻ, അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ എന്നിവരും പ്രോസിക്യൂഷൻ സഹായിയായി എസ്.സി.പി.ഒ കെ.ജെ. ഷീബയുമാണ് ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.