ആര്യങ്കാവ് താഴെ ഇരുളങ്കാട് കുടിവെള്ള പദ്ധതിയുടെ കിണർ കാടുമൂടിയ നിലയിൽ
പുനലൂർ: ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കുടിവെള്ള പദ്ധതി ചളിയും കാടും മൂടി ഉപയോഗശൂന്യമായി. ആര്യങ്കാവ് പഞ്ചായത്തിലെ താഴെ ഇരുളങ്കാടുള്ള പദ്ധതിയാണ് പാഴായത്.
ഇരുപത്തി അഞ്ചോളം കുടുംബങ്ങൾക്ക് ശുദ്ധജലം നൽകാൻ ജില്ല പഞ്ചായത്ത് 2013- 14 ൽ 10 ലക്ഷം രൂപ മുടക്കി നിർമിച്ചതാണ് പദ്ധതി. പട്ടികജാതി ക്ഷേമ വിഭാഗത്തിൽപെടുത്തിയായിരുന്നു ഇത്.
നെടുമ്പാറ അമ്മൻകോവിലിന് സമീപം നിർമിച്ച കിണർ കാടുമൂടിയ നിലയിലാണ്. കഴിഞ്ഞ പ്രകൃതിക്ഷോഭത്തിൽ എക്കലും മണ്ണും അടിഞ്ഞ് വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലുമായി. വെള്ളം മുടങ്ങിയതോടെ വനത്തിൽനിന്നുള്ള നീരുറവയിൽനിന്നാണ് വെള്ളം ശേഖരിക്കുന്നത്.
കിണർ വൃത്തിയാക്കാൻ ഇവിടുള്ളവർ പലതവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചു. ജില്ല പഞ്ചായത്താണ് നടപടി സ്വീകരിക്കേണ്ടതെന്നാണ് പഞ്ചായത്ത് നിലപാട്. വേനൽ കടുക്കുന്നതിന് മുമ്പ് നടപടി ഉണ്ടാകണമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.