അനിൽകുമാർ
കോഴിക്കോട്: ദുരന്തക്കാഴ്ചകൾ അനിൽകുമാറിന്റെ കണ്ണുകളിൽനിന്ന് മായുന്നില്ലെങ്കിലും നിരവധി പേരെ മരണമുഖത്തുനിന്നും ആധിയിൽനിന്നും രക്ഷപ്പെടുത്താനായതിന്റെ നിറവാണ് ഈ സൈനികന്റെ മുഖത്തു തെളിയുന്നത്. വയനാട് ദുരന്തഭൂമിയിലെ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ 122 ഇൻഫൻട്രി ബറ്റാലിയൻ ടെറിട്ടോറിയൽ ആർമിയിലെ നായബ് സുബൈദാർ അനിൽകുമാറിന്റെ അവസരോചിത ഇടപെടലാണ് എത്രയുംപെട്ടെന്ന് സേനക്ക് വയനാട്ടിലെത്താൻ വഴിയൊരുക്കിയത്. മേപ്പാടി രണ്ടാം വാർഡിലെ കാങ്കലത്ത് വീട്ടിൽ അനിൽകുമാർ അപകട ദിവസം രാവിലെ ആറു മണിയോടെ വാട്സ്ആപ് തുറന്നുനോക്കിയപ്പോഴാണ് മേപ്പാടിയിൽ ഉരുൾപൊട്ടി ആറുപേർ മരിച്ചതായി കാണുന്നത്. വെസ്റ്റ്ഹിൽ ബാരകിൽ പരിശീലനത്തിന് പോകാനൊരുങ്ങിയ അനിൽ തന്റെ അടുത്ത സുഹൃത്തുക്കളായ വൈത്തിരി തഹസിൽദാർ ടോമിയെയും തൃക്കൈപ്പറ്റ വില്ലേജ് ഓഫിസർ ഷൈൻ ജോണിനെയും ബന്ധപ്പെട്ടു. സംഭവം ഗുരുതരമാണെന്നും കൂടുതൽ അത്യാഹിതങ്ങളുണ്ടാകുമെന്നും നിരവധിപേർ പലയിടങ്ങളിലും കുടുങ്ങിയതായും അറിച്ചു.
ഉടൻതന്നെ തങ്ങളുടെ സേനാ മേധാവിക്ക് ഇ-മെയിൽ അയച്ചാൽ തങ്ങൾ എത്താമെന്നും ഔദ്യോഗിക അറിയിപ്പ് ഇല്ലാതെ സേനക്ക് വരാൻ പറ്റില്ലെന്നും അറിയിച്ചു. മേധാവിയുടെ ഇ-മെയിൽ ഐ.ഡി നൽകുകയും ചെയ്തു. ഇരുവരും വയനാട് എ.ഡി.എമ്മിനെ ബന്ധപ്പെട്ട് സേവനത്തിനാവശ്യപ്പെട്ടുള്ള അപേക്ഷ മേലുദ്യോഗസ്ഥന് അയപ്പിക്കുകയും ചെയ്തു. ലഫ്. കേണൽ എസ്. വിശ്വനാഥൻ, മേജർ മനു അശോക്, സുബൈദാർമാരായ ജയേഷ്, ഗിജിൽ, അനിൽകുമാർ എന്നിവർ മറ്റു 43 പേർക്കൊപ്പം വയനാട്ടിലേക്കു പോയി. ഈങ്ങാപ്പുഴയിലെ വെള്ളക്കെട്ട് തടസ്സമായെങ്കിലും നാട്ടിലെ കെടുതിയിൽ തീയാളിയ അനിൽകുമാർ ഡ്രൈവറെ മാറ്റി സ്വയം വാഹനം ഓടിക്കുകയായിരുന്നു.
ചൂരൽമലയിലെ തന്റെ അടുത്ത സുഹൃത്തുക്കളായ ഷംസുവിനെയും നൗഷാദിനെയും പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല. നിരവധി തവണ താൻ താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത ആ വീടുകൾ ഇനിയില്ലെന്നും ഇരുവരുടെയും കുടുംബങ്ങൾ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടതെന്നും അവിടെ എത്തിയതോടെ അറിഞ്ഞു. സ്ഥല പരിചയവും നൗഷാദിന്റെയും ഷംസുവിന്റെയും സഹായവും 11 മണിയോടെ സംഘത്തെ മുണ്ടക്കൈയിലെത്തിച്ചു. 15 സേനാംഗങ്ങളുമായാണ് അനിൽകുമാർ മലകയറിയത്. പുഴക്കുകുറുകെ കയർകെട്ടലും ഒറ്റയടിപ്പാലം നിർമിക്കലും അതിസാഹസികമായിരുന്നു. വനറാണി എസ്റ്റേറ്റിൽനിന്നും മദ്റസയിൽനിന്നുമായി നൂറ്റമ്പതോളം പേരെ രക്ഷപ്പെടുത്താനായി. ആദ്യദിനം 18 മൃതദേഹങ്ങൾ ചൂരൽമലയിൽ എത്തിച്ചു ഇവർ.
‘‘കുഞ്ഞുശരീരങ്ങൾ ചളിയിൽനിന്ന് മാന്തിയെടുത്തപ്പോൾ മനസ്സു മരവിച്ചിരുന്നു. ഒരു യന്ത്രംപോലെ എല്ലാം ചെയ്തു. ഭക്ഷണം കഴിക്കാൻ പറ്റാത്തവിധം മരവിപ്പായിരുന്നു. സേനയിലെ സേവനത്തിനിടെ ഒരുപാട് മരണം കണ്ടിട്ടുണ്ട്, പക്ഷേ, ഇങ്ങനെയൊന്ന്....എന്റെ കുട്ടിക്കാലവും യൗവനവുമെല്ലാം ചെലവഴിച്ച നാട്ടിൽ ഇതുപോലൊരു ദൗത്യത്തിൽ പങ്കാളിയാകാനായത് നിയോഗമാണ്’’ -അനിൽകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.