ബീച്ച് ഫയർ സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചിട്ട നിലയിൽ
കോഴിക്കോട്: ബീച്ച് ഫയർ സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കാനുള്ള ഭരണാനുമതി വൈകുന്നു. 17 കോടി രൂപ ചെലവുവരുന്ന കെട്ടിടമാണ് നഗരത്തിലെ ഫയർ സ്റ്റേഷനായി വിഭാവനം ചെയ്തത്. ഇതു സംബന്ധിച്ച ഫയൽ ധനകാര്യ വകുപ്പിൽ കിടക്കുകയാണ്. അതേസമയം ഫയർ സ്റ്റേഷന്റെ ശോച്യാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുമാറ്റിക്കഴിഞ്ഞു. ഒരു വർഷത്തിലേറെയായി ബീച്ച് ഫയർ സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കണമെന്ന ആവശ്യമുയർന്നിട്ട്. നിലവിലെ കെട്ടിടം ഏതുസമയവും നിലംപൊത്താറായ അവസ്ഥയിലായതായിരുന്നു പ്രധാന കാരണം. കഴിഞ്ഞ ഡിസംബറിൽ ഇവിടത്തെ ഫയർ യൂനിറ്റുകളിലെ ഒന്നൊഴികെ ബാക്കിയുള്ളവയെ മുഴുവൻ വെള്ളിമാടുകുന്ന്, കൊയിലാണ്ടി, മീഞ്ചന്ത എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ ഒരു യൂനിറ്റുമാത്രം പൊളിച്ച കെട്ടിടത്തിനു സമീപമുള്ള ജീവനക്കാരുടെ ക്വാർട്ടേഴ്സിനടുത്താണ് പ്രവർത്തിക്കുന്നത്. ബീച്ച് സ്റ്റേഷന്റെ ഫയർ യൂനിറ്റുകളെ ബീച്ചിലെ തന്നെ ഫിഷറീസ് വകുപ്പിന്റെ കെട്ടിടത്തിലേക്ക് മാറ്റാൻ നേരത്തെ ആലോചന നടന്നിരുന്നു. എന്നാൽ ഫിഷറീസ് വകുപ്പ് ആവശ്യം ഗൗരവത്തിൽ പരിഗണിക്കാതിരിക്കുകയും ജില്ല ഭരണകൂടം വേണ്ട തരത്തിൽ ഇടപെടലുകൾ നടത്തിയതുമില്ല. ഇതോടെയാണ് നഗരത്തിന്റെ സുരക്ഷയെപോലും ബാധിക്കുന്ന തരത്തിൽ ഫയർ യൂനിറ്റുകളിൽ ഒന്നൊഴികെ ബാക്കിയുള്ളവയെ ദൂരദിക്കുകളിലേക്ക് മാറ്റിയത്.
നഗരത്തിൽ മതിയായ സൗകര്യങ്ങളോടെയുള്ള ഫയർ സ്റ്റേഷൻ കെട്ടിടം പെട്ടെന്ന് യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിത ഡിസാസ്റ്റർ മാനേജ്മെന്റ് തലവൻ കൂടിയായ ജില്ല കലക്ടർക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ കലക്ടർ ഇത് നേരെ ജില്ല ഫയർ ഓഫിസർക്ക് കൈമാറുകയാണ് ചെയ്തത്. നഗരത്തിലെ ഫയർ സ്റ്റേഷൻ യാഥാർഥ്യമാകാൻ വൈകുന്നത് നഗരത്തിന്റെ സുരക്ഷക്കും വലിയ വെല്ലുവിളിയാണ്. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളുണ്ടായാൽ കൂടുതൽ ഫയർ യൂനിറ്റുകൾ കിലോമീറ്ററുകൾക്കപ്പുറത്തുനിന്ന് എത്തണമെന്നതാണ് പ്രധാന പ്രതിസന്ധി. നഗരത്തിലെ വ്യാപകര സമൂഹം ഒന്നടങ്കം ബീച്ച് ഫയസർ സ്റ്റേഷന് പെട്ടെന്ന് കെട്ടിടം യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.