വടകര: ആവിക്കൽതോട്ടിലെ മാലിന്യത്തിൽ പൊറുതിമുട്ടി സമീപവാസികൾ. പതിറ്റാണ്ടുകളായുള്ള ദുരിതജീവിതത്തിന് അറുതിയാവുന്നതും കാത്ത് ജീവിതം തള്ളിനീക്കുകയാണ് അവർ. മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വടകര നഗരസഭയിലെയും ചോറോട് ഗ്രാമപഞ്ചായത്തിലെയും തീരദേശ വാർഡുകളിലെ 1500ഓളം കുടുംബങ്ങളാണ് ദുരിതജീവിതം നയിക്കുന്നത്.
മാലിന്യം മൂലമുള്ള ദുർഗന്ധത്താൽ തോടിന് സമീപത്തുകൂടിയുള്ള യാത്രപോലും ദുഷ്കരമാണ്. കാലവർഷത്തേക്കാൾ വേനലിൽ സ്ഥിതി രൂക്ഷമാണ്. തോട്ടിലെ ഒഴുക്ക് തടസ്സപ്പെടുമ്പോൾ മാലിന്യം വന്നുനിറഞ്ഞ് അഴുകി ദുർഗന്ധം വമിക്കുകയാണ്.
വീട്ടുകാർക്ക് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പറ്റാത്ത സ്ഥിതിയാണ്. കിണറുകളിലെ വെള്ളം മലിനമാകുന്നതുമൂലം ജനങ്ങളുടെ കുടിവെള്ളം മുട്ടുന്ന അവസ്ഥയിലാണ്. ഉപ്പുവെള്ളത്തോടൊപ്പം മാലിന്യപ്രശ്നം കൂടിവന്നതോടെ ജനം ഇരുട്ടടിയിലായിരിക്കുകയാണ്. വർഷാവർഷം, തോട് കടലുമായി ചേരുന്നിടത്ത് മണൽതിട്ട നീക്കി വെള്ളം കടലിലേക്കൊഴുകാൻ നഗരസഭ ഒരുലക്ഷം രൂപ വീതം അനുവദിക്കുന്നുണ്ട്. എന്നാൽ, ഇത് ശാശ്വത പരിഹാരമാവുന്നില്ല. വീണ്ടും മണലടിഞ്ഞ് പഴയ സ്ഥിതിയിലാവും. ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.