കോഴിക്കോട്: വെള്ളിയാഴ്ച പുലർച്ച കടലിലുണ്ടായ ചുഴലിക്കാറ്റിൽ വെള്ളയിൽ ഹാർബറിൽ നിർത്തിയിട്ട വലിയ മീൻപിടിത്ത വള്ളം മറിഞ്ഞു. സൗത്ത് ബീച്ച്, ചാപ്പയിൽ ഭാഗങ്ങളിൽ തിരമാലകൾ അടിച്ചുകയറി വീടുകളിൽ വെള്ളം കയറി. സൗത്ത് ബീച്ച് തുടങ്ങുന്ന ഭാഗം ഇടിഞ്ഞ് കടലിൽ താഴ്ന്നു. കോന്നാട് ഭാഗത്ത് കടൽ കരയിലേക്ക് അടിച്ചുകയറി. പുതിയാപ്പ -വെള്ളയിൽ ഹാർബറുകൾക്ക് ഇടയിലുള്ള മൂന്ന് കിലോമീറ്ററോളം നീളത്തിൽ 250ഓളം വീടുകൾക്കാണ് ഭീഷണിയുള്ളത്. ഈ മേഖലയിൽ കടലോരത്ത് രണ്ടായിരത്തോളം വീടുള്ളതിൽ കടലിനോട് ചേർന്നുള്ള കോന്നാട്, ഭട്ട് റോഡ്, തോപ്പയിൽ മേഖലയിലെ വീടുകൾക്കാണ് ഭീതി. എപ്പോഴും കടലെടുക്കുമെന്ന പേടിയിലാണ് കഴിയുന്നതെന്ന് വീട്ടുകാർ പറഞ്ഞു.
കടൽ ഭിത്തിയിൽ കൂറ്റൻ തിരയടിച്ച് വീടുകളിലേക്കെത്തുകയാണ്. കോന്നാട് ബീച്ചിൽ കടൽ ഭിത്തിയോട് ചേർന്ന് കടലിന് സമാന്തരമായുള്ള റോഡും കടന്നാണ് വെള്ളമെത്തിയത്. ഈ ഭാഗങ്ങളിൽ കടൽ ഭിത്തി നിരന്തരം തിരയടിച്ച് അടിഭാഗം താണുപോയതാണ് പ്രശ്നമെന്ന് സ്ഥലത്തെത്തിയ കോർപറേഷൻ കൗൺസിലർ സി.പി. സുലൈമാൻ പറഞ്ഞു. അടിയന്തര ഘട്ടത്തിൽ മാറ്റിപ്പാർപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് നടപടിയായിട്ടുണ്ട്. പുതിയാപ്പയിലും വെള്ളയിലും പുലിമുട്ടുകൾ വന്നതോടെയാണ് ഈ ഭാഗത്ത് കടൽ അകത്തേക്ക് കയറുന്നതെന്ന് പറയുന്നു. കടപ്പുറത്തുനിന്ന് സ്ഥിരമായി മാറിത്താമസിക്കാനുള്ള പദ്ധതിയിൽ ഈ ഭാഗത്ത് 80ഓളം പേർ നേരത്തേ അപേക്ഷ നൽകിയിരുന്നു. കടൽ ഭിത്തിയില്ലാത്ത കോന്നാട്, കാമ്പുറം ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ തിരകൾ വളരെയധികം ഇരച്ചുകയറിയതായും സമീപ വാസികൾ പറഞ്ഞു. സൗത്ത് ബീച്ചിൽ മോടിപിടിപ്പിച്ച കുറെ ഭാഗം മഴ തുടങ്ങിയപ്പോൾ താഴ്ന്നിരുന്നു. അവിടെനിന്ന് വടക്കോട്ട് മാറിയാണ് ഇപ്പോൾ കടലെടുത്തത്.
തോപ്പയിൽ സ്വദേശികളായ ഹനീഫ, ശിഹാബ് എന്നിവരുടെ മദ്ഹ് എന്ന വള്ളമാണ് മുങ്ങിയത്. ഒരു കോടിയിലേറെ നഷ്ടമുള്ളതായി കരുതുന്നു. കടലിൽനിന്ന് തിരിച്ചെത്തി വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ നങ്കൂരമിട്ട ഫൈബർ വള്ളം രാത്രിയടിച്ച കനത്ത ചുഴലിയിൽ കീഴ്മേൽ മറിഞ്ഞ് താഴുകയായിരുന്നു. 50ലേറെ പേർക്ക് കയറാവുന്ന ഇൻബോർഡ് വള്ളമാണ് അപകടത്തിൽപെട്ടത്. രണ്ട് സെറ്റ് വലയും എൻജിനും സോളാർ ലൈറ്റുകളുമെല്ലാമടക്കമാണ് മുങ്ങിയത്. ഹാർബറിൽ ആഴം കുറഞ്ഞതിനാൽ കരയിൽ അടി തട്ടിയാണ് വള്ളം പെട്ടെന്ന് തലകീഴായി മറിഞ്ഞതെന്ന് കരുതുന്നു. സമയത്ത് മണ്ണെടുത്ത് നീക്കാത്തത് ഹാർബറിൽ വള്ളങ്ങളടുപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല സെക്രട്ടറി റഹീം പുതിയകടവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.