കോഴിക്കോട്: കാടുകയറി, മാലിന്യം നിറഞ്ഞ് ട്രാക്ക് തെറ്റി കേരളത്തിലെ ആദ്യ സൈക്കിൾ ട്രാക്ക്. പരപ്പിൽ മൗലാന മുഹമ്മദലി സൗത്ത് ബീച്ചിന് തെക്ക് കോതി അപ്രോച്ച് റോഡിലെ സൈക്കിൾ ട്രാക്കാണ് പരിചരണമില്ലാതെ നശിക്കുന്നത്. ഓപൺ ജിമ്മിന്റെ അവസ്ഥയാണ് ഏറെ പരിതാപകരം. ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് ഉപയോഗശൂന്യമായി.
ഏറെ കൊട്ടിഘോഷിച്ച് 2020 ജനുവരി 19ന് ഉദ്ഘാടനം ചെയ്ത സൈക്കിൾ ട്രാക്കും ഓപൺ ജിമ്മുമാണ് പുതുമോടി മാറും മുമ്പെ അകാലചരമമടയുന്നത്. നവീകരിച്ച സൗത്ത് ബീച്ചിന് തെക്ക് കോതി തീരദേശ പാതക്ക് സമാന്തരമായുള്ള സൈക്കിൾ ട്രാക്ക് കടപ്പുറത്തെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറിയിരുന്നു. എം.കെ. മുനീർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നരക്കോടി രൂപ ഉപയോഗിച്ചാണ് ഇത് പണിതത്. കോതി എം.കെ. റോഡ് ക്രോസ് മുതൽ പള്ളിക്കണ്ടി വരെ 630 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലുമാണ് സൈക്കിൾ ട്രാക്ക് ഒരുക്കിയത്. പ്രഭാത-സായാഹ്ന നടത്തക്കാർക്കായി ട്രാക്കിന് ഇരുവശവും പ്രത്യേക പാതയും ഒരുക്കിയിരുന്നു. കടപ്പുറത്ത് ചെറിയ കൂട്ടായ്മകളും മെഹ്ഫിലും മറ്റും സംഘടിപ്പിക്കാനുള്ള സ്റ്റേജുമുണ്ട്.
എന്നാൽ, ഇവയെല്ലാം ഉപയോഗിക്കാൻ പറ്റാത്ത വിധം തകർന്നിരിക്കുകയാണ്. നടപ്പാതക്ക് താഴെ ബീച്ചിലേക്ക് നോക്കിയാൽ എങ്ങും മാലിന്യം നിറഞ്ഞ് നാറുന്ന അവസ്ഥയും. ബീച്ചിൽ നടക്കാനെത്തുന്നവർ വലിച്ചെറിയുന്ന മാലിന്യവും മഴയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും ഇവിടെ കുന്നുകൂടിയിട്ടുണ്ട്. കടലിൽ കുളിച്ചു വരുന്നവരിൽ പലരും ജിം ഉപകരണങ്ങളിലാണ് വസ്ത്രങ്ങൾ വിരിച്ചിടുന്നത്. ഇതും ഉപകരണങ്ങൾ തുരുമ്പിക്കാനിടയാക്കി. പുഷ്അപ് ബെഞ്ചും ഹിപ് ഷെയ്പ്പറും ഉൾപ്പെടെ മുപ്പതിലധികം ഉപകരണങ്ങളാണ് ഇങ്ങനെ നശിക്കുന്നത്. ട്രാക്കിന്റെ വശങ്ങളിലെ ഇരിപ്പിടങ്ങൾ കാടുകയറിയ നിലയിലാണ്. കോടികൾ ചെലവഴിച്ച് നിർമിക്കുന്ന സംവിധാനങ്ങൾ പരിപാലിച്ച് സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.