കോഴിക്കോട്: കടപ്പുറത്ത് ഇന്റർലോക്കിട്ട് ഭംഗികൂടിയ ഭാഗങ്ങൾ ലോറികളുടെ താവളമായി. സൗത്ത് ബീച്ചിലും വലിയങ്ങാടിയുടെ കവാടത്തിലുമെല്ലാം റോഡരികിൽ വിരിച്ച ടൈലുകൾക്ക് മുകളിലാണ് ലോറികൾ നിർത്തുന്നത്. ലക്ഷങ്ങൾ മുടക്കി ടൈൽ വിരിച്ച് മനോഹരമാക്കിയ ഇടങ്ങളിൽ പണി പൂർത്തീകരിക്കുന്നതിനു മുമ്പു തന്നെ ലോറികൾ നിർത്തിയിടുന്നത് കേടുപാടുണ്ടാകാനുള്ള സാധ്യത വർധിക്കുന്നു.
മഴയിൽ പൊളിഞ്ഞ് വൃത്തികേടായി നടക്കാനാവാത്ത പാതയോരം പൊതുമരാമത്ത് വകുപ്പാണ് കഴിഞ്ഞ ദിവസം നന്നാക്കി തുടങ്ങിയത്. 6000 ത്തിലേറെ സ്ക്വയർഫീറ്റ് ഇതിനകം ടൈൽ വിരിച്ചു കഴിഞ്ഞതായാണ് കണക്ക്. കണ്ണൻപറമ്പ് ഭാഗത്തും ടൈൽ വിരിക്കൽ ഏറക്കൂറെ പൂർത്തിയായി. എം.എൽ.എ ഫണ്ടുപയോഗിച്ചുള്ള ജോലിയാണ് ഇനി നടത്താനുള്ളത്. ഇതിനായി കണ്ണൻപറമ്പിലുള്ള അനധികൃത കച്ചവടക്കാരെയും മറ്റും 14നകം ഒഴിപ്പിക്കാൻ ധാരണയായിട്ടുണ്ട്. അതിനിടെയാണ് ലോറികളുടെ കടന്നു കയറ്റം. ലോറി പാർക്കിങ്ങിനായി വെസ്റ്റ്ഹിൽ, ഗാന്ധിറോഡ് ഭാഗത്ത് പോർടുമായി ചേർന്ന് സൗകര്യമൊരുക്കാൻ കോർപറേഷൻ പദ്ധതിയിട്ടെങ്കിലും മുന്നോട്ട് പോയിട്ടില്ല. കോഴിക്കോട് കോർപറേഷനും കേരള മാരിടൈം ബോർഡുമാണ് പാർക്കിങ് സജ്ജീകരണം ഒരുക്കേണ്ടത്. പദ്ധതിക്ക് ആവശ്യമായ എസ്റ്റിമേറ്റും പ്ലാനും തയാറാക്കുന്നതിന് ഹാർബർ എഞ്ചിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, ലോറികൾ നിർത്താൻ മതിയായ സ്ഥലം നിർണയിക്കാത്തതിനാൽ പദ്ധതി ഇപ്പോഴും നടപ്പാക്കാനായിട്ടില്ല.
ലോറികൾ എന്ത് ചെയ്യും?
നഗരത്തിൽ ലോറി നിർത്തിയിടാൻ വേണ്ടത്ര സൗകര്യമില്ലെന്ന പരാതിക്ക് ഇനിയും പരിഹാരമായിട്ടില്ല. കോർപറേഷൻ പ്രഖ്യാപിച്ച ലോറി സ്റ്റാൻഡ് പണി പെട്ടെന്ന് ആവണമെന്ന് പല തവണ ലോറിയുടമകളടക്കമുള്ളവർ ആവശ്യപ്പെട്ടതാണ്. വലിയങ്ങാടിയിലും പരിസരത്തും എത്തുന്ന ലോറികൾ നിർത്താൻ ഇപ്പോൾ മതിയായ സൗകര്യമില്ല. 1968ൽ പി. കുട്ടിക്കൃഷ്ണൻ നായർ മേയറായിരിക്കവെ ഗതാഗത മന്ത്രി ഇ.കെ. ഇമ്പിച്ചിബാവ ഉദ്ഘാടനം ചെയ്ത ലോറി സ്റ്റാൻഡിൽ ഇപ്പോൾ ഇഞ്ച് പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. വലിയങ്ങാടിയിലും പരിസരത്തുമെത്തുന്ന ലോറികൾ നിർത്താൻ സൗകര്യമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുന്നു. ലോറികൾ നിർത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ വലിയങ്ങാടിയിലടക്കം ലോറികൾ കുറഞ്ഞു.
ഇതുകാരണം കച്ചവടക്കാർ, കയറ്റിറക്ക് തൊഴിലാളികൾ, ലോറി ഡ്രൈവർമാർ, ക്ലീനർമാർ, ഏജന്റുമാർ എന്നിവർ കഷ്ടപ്പെടുന്നു. മതിയായ സൗകര്യത്തോടു കൂടിയ പാർക്കിങ് ഹബ് നിർമിച്ചു നൽകണമെന്നാണ് ലോറിയുടമകളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.