കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളുടെ വാർഡുകൾ പുനർനിർണയിച്ചുള്ള സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. ജില്ലയിലെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്തുകളിലെ വാർഡ് വിഭജനമാണ് പൂർത്തിയാക്കിയത്. കോർപറേഷൻ, മുനിസിപ്പാലിറ്റികളിലേത് അടുത്ത ദിവസം തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2011 സെൻസസിലെ ജനസംഖ്യ അടിസ്ഥാനമാക്കിയാണ് എത്ര വാർഡുകൾ അധികം വേണമെന്ന് കണക്കാക്കുന്നത്. വനിത, പട്ടികജാതി-വർഗ സംവരണ വാർഡുകളുടെ എണ്ണവും നിശ്ചയിച്ചിട്ടുണ്ട്. ജില്ലയിൽ 70 ഗ്രാമപഞ്ചായത്തുകളിലായി 1226 വാർഡുകളാണ് ഉണ്ടായിരുന്നത്. പുതിയ പട്ടിക പ്രകാരം ഇത് 1346 ആയി. ഓരോ പഞ്ചായത്തിലും ഒന്നോ രണ്ടോ മൂന്നോ വീതം വാർഡുകൾ വർധിച്ചിട്ടുണ്ട്. കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ നേരത്തേ ഉണ്ടായിരുന്ന 21 വാർഡുകൾ തന്നെയാണ് പുതിയ പട്ടികയിലുമുള്ളത്. പെരുമണ്ണയിൽ മാത്രം നാല് വാർഡുകൾ വർധിച്ചു. കക്കോടി, ചേളന്നൂർ, കൊടിയത്തൂർ, കുരുവട്ടൂർ പഞ്ചായത്തുകളിൽ മൂന്നു വാർഡുകളാണ് വർധിച്ചിട്ടുള്ളത്.
എടച്ചേരി, വളയം, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, മരുതോങ്കര, വേളം, നരിപ്പറ്റ, ആയഞ്ചേരി, തുറയൂർ, കീഴരിയൂർ, തിക്കോടി, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി, ചക്കിട്ടപാറ, ബാലുശ്ശേരി, നടുവണ്ണൂർ, കോട്ടൂർ, ഉണ്ണികുളം, പനങ്ങാട്, കൂരാച്ചുണ്ട്, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, നന്മണ്ട, കൂടരഞ്ഞി, ചാത്തമംഗലം എന്നിവിടങ്ങളിൽ ഒരു വാർഡ് വീതം വർധിച്ചു. ജില്ലയിലെ മറ്റ് ഗ്രാമപഞ്ചായത്തുകളിലെല്ലാം രണ്ടുവീതം വാർഡുകൾ വർധിച്ചിട്ടുണ്ട്.
ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 169 മെംബർമാരാണ് നേരത്തേ ഉണ്ടായിരുന്നതെങ്കിൽ പുതിയ പട്ടിക പ്രകാരം ഇത് 183 ആയി. 13 സീറ്റുണ്ടായിരുന്ന വടകര, കുന്നുമ്മൽ, തോടന്നൂർ, മേലടി, പേരാമ്പ്ര, പന്തലായനി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഓരോ സീറ്റ് വർധിച്ച് 14 ആയി. തൂണേരിയിലും ചേളന്നൂരിലും രണ്ടു സീറ്റുകൾ വീതം വർധിച്ച് 15 ആകും. 15 സീറ്റുണ്ടായിരുന്ന ബാലുശ്ശേരിയിൽ 16 ആയും 19 സീറ്റുകൾ ഉണ്ടായിരുന്ന കുന്ദമംഗലത്ത് 20 ആയും 18 സീറ്റ് ഉണ്ടായിരുന്ന കൊടുവള്ളിയിൽ 19 ആയും വർധിക്കും. ജില്ല പഞ്ചായത്തിലെ ഡിവിഷനുകളുടെ എണ്ണം 28 ആകും. നേരത്തേ 27 ആയിരുന്നു. വനിതകളടക്കമുള്ള പട്ടികജാതി-വർഗ സംവരണം 14 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.