കുന്ദമംഗലം : വരിയട്ട്യാക്ക് -പെരിങ്ങൊളം- സി.ഡബ്ല്യു.ആർ.ഡി.എം റോഡിൽ വരിയട്ട്യാക്ക് ജങ്ഷനിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. വരിയട്ട്യാക്ക് ജങ്ഷനിൽ നിന്ന് തിരക്കേറിയ കുന്ദമംഗലം- മുക്കം റോഡിലേക്കാണ് വാഹനങ്ങൾ കയറിവരുന്നത്. ഒരേസമയം കുന്ദമംഗലം ഭാഗത്ത് നിന്നും മുക്കം ഭാഗത്ത് നിന്നും പെരിങ്ങൊളം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഈ ജങ്ഷനിലാണ് എത്തുന്നത്. ഈ ജങ്ഷനിൽ മൂന്നു ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്കും കൃത്യമായി മനസ്സിലാക്കാൻ മുന്നറിയിപ്പ് ബോർഡുകളോ സിഗ്നലുകളോ ഇല്ലാത്തത് അപകടസാധ്യത കൂട്ടുന്നു. അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക, ഹമ്പ് സ്ഥാപിക്കുക, സ്പീഡ് ബ്രേക്കർ സംവിധാനം ഏർപ്പാടാക്കുക തുടങ്ങിയവ അടിയന്തരമായി ചെയ്യേണ്ടതുണ്ട്.
ദിവസങ്ങൾക്ക് മുമ്പാണ് സ്കൂട്ടർ യാത്രികരായ അച്ഛനും മകൾക്കും ടിപ്പറിടിച്ച് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചാത്തൻകാവ് ഭാഗത്ത് റോഡ് ഉയർത്തുകയും വീതികൂട്ടുകയും ചെയ്ത സ്ഥലങ്ങളിൽ റോഡിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് വയലിലേക്ക് വീണിട്ടുണ്ട്. ലിങ്ക് റോഡിൽ നിന്ന് വന്ന കാർ റോഡിന്റെ മറുവശത്ത്കൂടി വയലിലേക്ക് തല കീഴായി മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. പെരിങ്ങൊളം മിൽമയുടെ അടുത്ത് കഴിഞ്ഞദിവസം ഒരു കാർ റോഡിൽ നിന്ന് വശത്തേക്ക് വീണിരുന്നു.
യാത്രക്കാർ ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. റോഡ് ഉയർത്തിയതിനാൽ പല ലിങ്ക് റോഡുകളും താഴ്ന്നു പോയിട്ടുണ്ട്. ഇതുകാരണം കഴിഞ്ഞ മഴക്കാലത്ത് ചില റോഡുകളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു. റോഡിന്റെ വശങ്ങളിൽ നടപ്പാത ഇല്ലാത്തതിനാൽ കാൽനടക്കാർക്കും ഭീഷണിയാണ്. പ്രത്യേകിച്ച് കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അങ്ങാടികളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സി.ഡബ്ല്യു.ആർ.ഡി.എം -പെരിങ്ങൊളം-വരിയട്ട്യാക്ക് റോഡാണ് ഉപയോഗിക്കാറുള്ളത്. റോഡിന്റെ വികസനം വന്നതോടുകൂടി മുക്കം, താമരശ്ശേരി, വയനാട് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ മിക്കതും ഇതിലൂടെയാണ് യാത്ര ചെയ്യാറുള്ളത്. ഒരുപാട് സമയലാഭവും കുന്ദമംഗലം പോലുള്ള അങ്ങാടികളിലെ ഗതാഗതക്കുരുക്കിനും യാത്രക്കാർക്കും ആശ്വാസമാണ് ഈ റോഡ്. വാഹനങ്ങളുടെ ആധിക്യവും വേഗവും കാരണം കാൽനടക്കാർക്ക് രാവിലെയും വൈകുന്നേരങ്ങളിലും ഇതിലൂടെയുള്ള നടത്തം അപകടകരമാണ്. റോഡിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതും വശങ്ങളിൽ മതിയായ സൗകര്യമില്ലാത്തതും അപകടങ്ങൾ വർധിക്കാൻ കാരണമായി. കാൽനടക്കാർക്ക് പേടിയില്ലാതെ സഞ്ചരിക്കുന്നതിന് റോഡിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തികളും നടപ്പാതയും നിർമിക്കുകയും വരിയട്ട്യാക്ക് ജങ്ഷനിൽ മുന്നറിയിപ്പ് ബോർഡോ സിഗ്നൽ സംവിധാനങ്ങളോ ബാരിക്കേഡുകളോ ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.