പൊന്നാനി: സംസ്ഥാന സര്‍ക്കാറിന്റെ ‘എന്റെ സംരംഭം നാടിന് അഭിമാനം’ പദ്ധതി പൊന്നാനി താലൂക്കിൽ മികച്ച രീതിയില്‍ പുരോഗമിക്കുന്നു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നതിന്റെ ഭാഗമായി പൊന്നാനി താലൂക്ക് പരിധിയിലെ ഒമ്പത് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി ആരംഭിച്ചത് 1,236 സംരഭങ്ങൾ.
ഇതുവഴി 2,886 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.
ഭക്ഷ്യസംസ്കരണം, വസ്ത്രനിര്‍മാണം, ഐസ് പ്ലാന്റ്, കരകൗശല ഉല്പന്നങ്ങള്, ലെതർ ഉൽപന്നങ്ങൾ, പേപ്പർ ഉൽപന്നങ്ങൾ തുടങ്ങിയ വ്യവസായങ്ങളും, ടൂറിസം, ഡി.ടി.പി ഓണ്‍ലൈന്‍ സര്‍വിസ് സെന്ററുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍, ഇലക്ട്രോണിക് പ്രൊഡക്ട്സ്, മെഡിക്കൽ ലാബ്, മെഡിക്കൽ എക്വിപ്മെന്റ്സ് നിർമാണം, ജിം ആൻഡ് യോഗ പാർലറുകൾ തുടങ്ങി വിവിധ മേഖലകളിലായാണ് 1,236 സംരംഭങ്ങളാണ് താലൂക്കിൽ പുതുതായി ആരംഭിച്ചത്.
വട്ടംകുളം -174, എടപ്പാൾ -107, തവനൂർ -125, കാലടി -82 ഉൾപ്പെടെ പൊന്നാനി ബ്ലോക്കിൽ 488, നന്നംമുക്ക് -106, ആലംകോട് -115, വെളിയംകോട് -105, പെരുമ്പടപ്പ് -90, മാറഞ്ചേരി -106 എന്നിങ്ങനെ പെരുമ്പടപ്പ് ബ്ലോക്ക് പരിധിയില്‍ 522, പൊന്നാനി നഗരസഭ പരിധിയില്‍ 226 സംരംഭങ്ങൾ എന്നിവയാണ് ആരംഭിച്ചത്.
പദ്ധതിയുടെ ഭാഗമായി സംരംഭകര്‍ക്കായി പ്രത്യേക ട്രെയിനിങ്ങും ശില്പശാലകളും ആവശ്യമായ സാങ്കേതിക സഹായങ്ങളും ജില്ല വ്യവസായ വകുപ്പിന്റെയും പൊന്നാനി താലൂക്ക് വ്യവസായ ഓഫിസിന്റെയും നേതൃത്വത്തിൽ ഉറപ്പ് നല്കുന്നു. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ശില്പശാല ഏകോപിപ്പിക്കാനും സബ്സിഡി, വായ്പ മറ്റ് സേവനങ്ങള്‍ എന്നിവയെ സംബന്ധിച്ച് സംരംഭകരെ ബോധവത്കരിക്കുന്നതിനുമായി 12 ഇന്റേണുകളെ പഞ്ചായത്തുകളിലും നഗരസഭയിലുമായി നിയമിച്ചിട്ടുണ്ട്. താലൂക്ക് വ്യവസായ ഓഫീസറുടെ മേല്‍നോട്ടത്തിലാണ് ഇവരുടെ പ്രവര്‍ത്തനം.
സംരംഭകര്‍ക്ക് സഹായം ഉറപ്പാക്കാന്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്കും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധ സഹായ പദ്ധതികളും സംരംഭകർക്കായി നൽകി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.