മലപ്പുറം: 2023 -24 വർഷത്തിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് ആകെയുള്ളത് 65,906 സീറ്റുകൾ. ഹയർ സെക്കൻഡറി വകുപ്പിന്റെ പുതിയ കണക്ക് പ്രകാരമാണിത്. വിദ്യാഭ്യാസ വകുപ്പിന്റെ മാർജിനൽ സീറ്റ് വർധനവുകൂടി വന്നശേഷമുള്ള കണക്കാണിത്. സർക്കാർ തലത്തിൽ 31,395ഉം എയ്ഡഡിൽ 23,220ഉം അൺ എയ്ഡഡ് തലത്തിൽ 11,291ഉം സീറ്റുകളിലേക്കാണ് പ്രവേശ നടപടി നടക്കുക. അൺ എയ്ഡഡ് മേഖലയിലെ സീറ്റുകൾക്ക് പണം നൽകണം.
സർക്കാർ തലത്തിൽ ഒരു ബാച്ചിൽ 50 സീറ്റ് എന്ന് പരിഗണിക്കുകയാണെങ്കിൽ ജില്ലയിൽ 22,600 സീറ്റാണുള്ളത്. ഇതിലേക്ക് മാർജിനൽ സീറ്റ് വർധനവ് പരിഗണിക്കുമ്പോൾ 29,380 സീറ്റാകും. മാർജിനൽ വർധനയിലൂടെ 6780 സീറ്റുകളാണ് ലഭിക്കുക. അഡീഷനൽ ബാച്ചിലൂടെ 2015 സീറ്റുകളും ലഭിക്കും. ഇതോടെ സർക്കാർ തലത്തിൽ 31,395 സീറ്റായി. എയ്ഡഡ് മേഖലയിൽ ഒരു ബാച്ചിൽ 50 സീറ്റ് എന്ന് പരിഗണിക്കുകയാണെങ്കിൽ 19,350 സീറ്റുകളാണുള്ളത്. ഇതിലേക്ക് മാർജിനൽ സീറ്റ് വർധന പരിഗണിക്കുമ്പോൾ 23,220 സീറ്റായി ഉയരും. 3870 സീറ്റാണ് കൂടുതൽ ലഭിക്കുക.
2022 -23ൽ 20 ശതമാനം മാര്‍ജിനല്‍ വര്‍ധനക്കുശേഷം സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് വിഭാഗങ്ങളില്‍ 61,666 സീറ്റുകളാണ് ആകെ കിട്ടിയത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 4240 സീറ്റുകളുടെ വർധനയുണ്ട്. വി.എച്ച്.എസ്.ഇ - 2,790, ഐ.ടി.ഐ - 1124, പോളിടെക്നിക് - 1,360 എന്നിങ്ങനെ ഉൾപ്പെടെ 5274 സീറ്റുകളാണുള്ളത്. ഇതുകൂടി പരിഗണിക്കുന്നതോടെ ആകെ 71,180 സീറ്റുകളുണ്ടാകും. അൺ എയ്ഡഡ് മേഖല മാറ്റിനിർത്തിയാൽ 59,889 സീറ്റുകളിലേക്കാണ് ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക് ഉൾപ്പെടെ പ്രവേശനം നടക്കുക.
ഇത്തവണ പത്താം തരത്തിൽ 77,967 കുട്ടികൾ പരീക്ഷ എഴുതിയതിൽ 77,827 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. സി.ബി.എസ്.ഇയിൽ 3389ഉം ഐ.സി.എസ്.ഇയിൽ 36ഉം കുട്ടികൾ ഉപരിപഠനത്തിന് അർഹരായിട്ടുണ്ട്. മൂന്ന് വിഭാഗങ്ങളിലുമായി 81,252 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഈ കണക്ക് പരിശോധിക്കുമ്പോൾ 21,363 കുട്ടികൾ ഇത്തവണയും സീറ്റില്ലാതെ ജില്ലയിൽ പണം മുടക്കി പഠിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.