മൊറയൂര്‍: വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനനുവദിച്ച അരി മൊറയൂര്‍ വി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് മറിച്ചുവിറ്റെന്ന് പരാതി. ഗ്രാമപഞ്ചായത്ത് അംഗവും നാട്ടുകാരനുമായ ഹസൈനാറാണ് ഗുരുതര പരാതിയുമായി രംഗത്തെത്തിയത്. രാത്രിയില്‍ വിദ്യാലയത്തില്‍നിന്ന് അരിച്ചാക്കുകള്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നെന്നും വിദ്യാലയത്തിലെ അധ്യാപകന് തന്നെയാണ് ഇതിനു പിന്നിലെന്നുമാണ് ആരോപണം. ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വിദ്യാലയത്തില്‍നിന്ന് പലപ്പോഴായി അരിക്കു പുറമെ പാലും മുട്ടയുമെല്ലാം ഇത്തരത്തില്‍ മോഷണം പോയിട്ടുണ്ടെന്നും ഹസൈനാര്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. നൂണ് മീല്‍ ഓഫിസറുടെ നേതൃത്വത്തിലും പരിശോധന നടക്കുന്നുണ്ട്.
പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. എം.എസ്.എഫ് പ്രവര്‍ത്തകര്‍ വിദ്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. അരി കടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൊറയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ച് വിദ്യാലയ പരിസരത്ത് പൊലീസ് തടഞ്ഞു.
തുടര്‍ന്ന് ഭാരവാഹികള്‍ സ്കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തി. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടുണ്ടായാല്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു.
മൊറയൂര്‍: വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള അരി പുറത്തേക്ക് കടത്തിയെന്ന മൊറയൂര്‍ വി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിനെതിരായ പരാതിയില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. മലപ്പുറം മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ആവശ്യം.
മണ്ഡലം പ്രസിഡന്റ് മുബീന് മലപ്പുറം അധ്യക്ഷത വഹിച്ചു. ഫഹീം, സഹല്‍ ഉമ്മത്തൂര്‍, പി.കെ. ഷബീര്‍, ജസീം സയ്യാഫ്, തസ്നീം, നസീഹ, നുസറീന, ആസിഫ് മലപ്പുറം, ജെബിന്, ഡാനിഷ് എന്നിവര്‍ സംസാരിച്ചു.
മൊറയൂര്‍: വിദ്യാലയത്തില്‍നിന്ന് അരി കടത്തി വില്പന നടത്തിയെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് വി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധികൃതര്‍. ഇത് നിയമപരമായി നേരിടുമെന്നും പി.ടി.എ വ്യക്തമാക്കി. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പി.ടി.എ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു. അരിയടക്കമുള്ളവയുടെ സ്റ്റോക്ക് സംബന്ധിച്ച രേഖകളും അളവും കൃത്യമാണ്.
ആരോപണത്തിന്റെയും പ്രചരിക്കുന്ന ദൃശ്യങ്ങളുടേയും നിജസ്ഥിതി പുറത്തു കൊണ്ടുവരാന്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്കാന് തീരുമാനമായി. വകുപ്പ്തല അന്വേഷണത്തേയും യോഗം സ്വാഗതം ചെയ്തു.
മാനേജര്‍ കെ. കുഞ്ഞുട്ടി, പി.ടി.എ പ്രസിഡന്റ് സി.കെ. മുഹമ്മദ്, വൈസ് പ്രസിഡന്റ് പി. ഷരീഫ്, വാര്‍ഡ് അംഗം മുറാജിന, അലി, ചന്ദ്രന് ബാബു, ബാവ, ഷൗക്കത്തലി, പ്രിന്‍സിപ്പല്‍ കെ.വി. ദിലീപ് കുമാര്‍, പ്രഥമാധ്യാപകന് ഡി. ശ്രീകാന്ത്, അധ്യാപകരായ എം. അശോകന്, വി. ബിജുമോന്, പി. സെയ്തുമുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.