ചോക്കാട് വാളക്കുളം കോളനിയിലെ ജീർണിച്ച ഇരട്ട വീടുകൾക്കരികെ അധികൃതർ
കാളികാവ്: ജീർണിച്ച ഇരട്ടവീടുകൾക്ക് പകരം ചോക്കാട് വാളക്കുളം ലക്ഷംവീട് കോളനിക്കാർക്ക് പുതിയ വീടുകൾ യാഥാർഥ്യമാകുന്നു.
കഴിഞ്ഞ ദിവസം മലപ്പുറം ഭവന ബോർഡ് ഓഫിസിൽ എട്ട് കുടുംബങ്ങളുടെ പുതിയ വീട് നിർമാണത്തിനുള്ള കരാർ ഒപ്പുവെച്ചു. നാലു ലക്ഷം രൂപ വീതമാണ് ലഭിക്കുക. 1973ൽ നിർമിച്ച ഇരട്ട വീടുകളിലാണ് 12 കുടുംബങ്ങൾ താമസിച്ചിരുന്നത്. കാലപ്പഴക്കത്താൽ തകർച്ച നേരിടുന്ന വീടുകൾ പുതുക്കിപ്പണിയാൻ പലതവണ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഫണ്ട് അനുവദിച്ചില്ലെന്നാണ് കോളനിക്കാർ പറയുന്നത്.
മുഖ്യമന്ത്രി, ജില്ല കലക്ടർ, ഭവന വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന ഭവന നിർമാണ ബോർഡ് ഇവരുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ചോക്കാട് പഞ്ചായത്ത് മൂന്നാം വാർഡിലെ സാമൂഹിക പ്രവർത്തകൻ കെ.ടി. മജീദും വാർഡ് അംഗം സലീനയുമാണ് ഈ കുടുംബങ്ങൾക്ക് താങ്ങായി പ്രവർത്തിച്ചത്. അടുത്തയാഴ്ച പ്രവൃത്തി തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.