പെരിന്തൽമണ്ണ: നിക്ഷേപതട്ടിപ്പ് കേസിൽ പിടിയിലായ ഫിനോമിനൽ ഹെൽത്ത് കെയർ കമ്പനി എം.ഡി കെ.ഒ. റാഹേലിനെ (62) ക്രൈംബ്രാഞ്ച് പെരിന്തൽമണ്ണയിലെത്തിച്ച് തെളിവെടുത്തു. കോയമ്പത്തൂർ ധർമപുരി ഹരൂരിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് എതിർവശത്ത് പ്രവർത്തിച്ചിരുന്ന കേന്ദ്രം 2017ലാണ് അടച്ചുപൂട്ടിയത്. മുടക്കുന്ന പണത്തിന് ഒമ്പതു വർഷം ആരോഗ്യ പരിരക്ഷയും ശേഷം ഇരട്ടി തുകയും നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ലക്ഷങ്ങൾ നിക്ഷേപിച്ചവർ വഞ്ചിതരായി. പെരിന്തൽമണ്ണയിൽ 35 കേസുകളും മേലാറ്റൂർ സ്റ്റേഷനിൽ മൂന്ന് കേസുകളുമാണ് മലപ്പുറം ജില്ലയിലുള്ളത്. പണം നഷ്ടപ്പെട്ടവർ പെരിന്തൽമണ്ണയിലെത്തി തെളിവ് നൽകി.
25ഓളം പ്രതികളാണ് കേസിലുള്ളത്. കമ്പനി ചെയർമാൻ നേപ്പാൾ സ്വദേശി എൻ.കെ. സിങ്ങിനെ മുംബൈയിൽ അറസ്റ്റിലായ ശേഷം 2021 ഒക്ടോബർ 25ന് പെരിന്തൽമണ്ണയിൽ എത്തിച്ചിരുന്നു. പല കമ്പനികളാക്കിയാണ് രജിസ്റ്റർ ചെയ്തത്. നിക്ഷേപിക്കുന്ന തുക 20 തവണകളായാണ് നൽകേണ്ടിയിരുന്നത്. മണി ആക്ട് പ്രകാരവും വഞ്ചനക്കുമാണ് പ്രധാനമായും കേസ്. ചാലക്കുടിയാണ് ഇവരുടെ പ്രധാന കേന്ദ്രം. അവിടത്തെ കേസിൽ അറസ്റ്റ് ചെയ്ത ശേഷമാണ് മറ്റു സ്ഥലങ്ങളിലെത്തിച്ച് അറസ്റ്റും തെളിവെടുപ്പും നടത്തുന്നതെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അറിയിച്ചു. ചാലക്കുടിയിൽ -29, പെരിന്തൽമണ്ണയിൽ -35, തൃശൂരിൽ -16 എന്നിങ്ങനെയടക്കം 114 കേസുകളാണ് കേരളത്തിൽ കമ്പനിയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. 2016ൽ നോട്ട് നിരോധനശേഷമാണ് നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാതായത്.
ക്രൈംബ്രാഞ്ച് കോഴിക്കോട് സെൻട്രൽ യൂനിറ്റ് മൂന്ന് ഡിവൈ.എസ്.പി എം. സുരേന്ദ്രൻ, എസ്.ഐ വി.പി. ഗിരീഷ് കുമാർ, എ.എസ്.ഐമാരായ ഷാജി, സുരേഷ്ബാബു, സി.പി.ഒ ബെൻസി എന്നിവരടങ്ങുന്ന സംഘമാണ് തൃശൂർ കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങി റാഹേലിനെ തെളിവെടുപ്പിനെത്തിച്ചത്. ഫിനോമിനൽ ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലും കൊണ്ടുപോയി തെളിവെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.