പാലക്കാട്: മാലിന്യം നിറഞ്ഞ് കൽമണ്ഡപം കനാൽ റോഡ്. കൽമണ്ഡപത്തുനിന്നും ദേശീയപാത 544ലേക്ക് പ്രവേശിക്കാനുള്ള എളുപ്പവഴി കൂടിയാണിത്. ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന റോഡരികിലാണ് മാലിന്യം നിറഞ്ഞിട്ടുള്ളത്. പാഴ് വസ്തുക്കൾ ശേഖരിക്കാനായി മരുതറോഡ് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച മിനി എം.സി.എഫിന് ചുറ്റും മാലിന്യം നിറഞ്ഞിരിക്കുകയാണ്. ഹരിതകർമ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ സംഭരണകേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് താൽക്കാലികമായി സൂക്ഷിക്കാനാണ് മിനി എം.സി.എഫുകൾ സ്ഥാപിച്ചിരിക്കുന്നത്.
മാലിന്യം നിറച്ച ചാക്കുകൾ അകത്തിട്ട് പുറത്തുനിന്നും പൂട്ടിവെക്കുകയാണ് ചെയ്യുക. പൊതുജനങ്ങൾ മിനി എം.സി.എഫിന് പുറത്ത് പാഴ് വസ്തുക്കൾ ഇടുന്നത് ശിക്ഷാർഹമാണെന്ന ബോർഡ് വെച്ചിട്ടുണ്ടെങ്കിലും ഫലമൊന്നുമില്ല.
മാസങ്ങൾക്കുമുമ്പ് മിനി എം.സി.എഫിന് അകത്ത് കുത്തിനിറച്ച മാലിന്യ ചാക്കുകെട്ടുകൾ ഏതാനും ദിവസങ്ങൾ മുമ്പാണ് നീക്കം ചെയ്തതെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിനുചുറ്റും ഉണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കിയിട്ടില്ല. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ ഇവിടെ ഇത്തരത്തിൽ മാലിന്യം തള്ളുന്നത് പ്രദേശവാസികളെയും വാഹനയാത്രികരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നു. ദൂരസ്ഥലങ്ങളിൽനിന്നും വാഹനങ്ങളിലെത്തിയാണ് ഭക്ഷണാവശിഷ്ടങ്ങളും അല്ലാത്തവയും ഉൾപ്പെടുന്ന മാലിന്യം തള്ളുന്നത്. ഈ മാലിന്യം നായ്ക്കൾ കടിച്ചുപറിച്ച് റോഡിലിടുന്നതും പതിവാണ്.
തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഇതുവഴിയുള്ള സഞ്ചാരവും ദുഷ്കരമാണ്. നായ്ക്കൾ കുറുകെ ചാടി അപകടങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ നേരത്തെ പല അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. വാഹനങ്ങളുടെ വെളിച്ചത്തിലാണ് കാൽനടയാത്രക്കാർ സഞ്ചരിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും പാഴ് ചെടികൾ വളർന്നത് മാലിന്യം വലിച്ചെറിയാൻ സൗകര്യമൊരുക്കുന്നു. നേരത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവയെല്ലാം വൃത്തിയാക്കിയിരുന്നെങ്കിലും ഇപ്പോൾ അതും ഇല്ല. മാലിന്യം നിറഞ്ഞത് മഴക്കാലരോഗങ്ങൾ പിടിപെടുന്നതിന് കാരണമാകുമെന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.