പാലക്കാട്: സാംസ്കാരിക പൈതൃകമേറെയുള്ള ജില്ലയുടെ അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച് നിർമിച്ച വി.ടി. ഭട്ടതിരിപ്പാട് സ്മാരകത്തിന്റെ ഉദ്ഘാടനം സാങ്കേതിക കുരുക്കിൽ. അഞ്ചേക്കറിൽ 68.5 കോടി രൂപ ചെലവിൽ എക്സിബിഷൻ ബ്ലോക്ക്, പെർഫോമൻസ് ബ്ലോക്ക്, ഓപൺ എയർ തിയറ്റർ എന്നിങ്ങനെ മൂന്നു ബ്ലോക്കുകളിലായാണ് സമുച്ചയം ഒരുക്കിയിരിക്കുന്നത്. നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി നാലു മാസത്തിനകം തുറന്നുനൽകുമെന്ന് 2023 സെപ്റ്റംബറിൽ സ്മാരകം സന്ദർശിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു വർഷമായിട്ടും തുടർനടപടികളൊന്നുമുണ്ടായിട്ടില്ല. നിലവിൽ സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാകാറായി.
പാലക്കാട് താലൂക്കിലെ യാക്കര വില്ലേജിൽപ്പെട്ട അഞ്ചേക്കർ ഭൂമിയിൽ 2021ലാണ് സ്മാരകത്തിന്റെ നിർമാണം ആരംഭിച്ചത്. വെള്ളക്കെട്ടുള്ള പ്രദേശമാണിത്. പരിവർത്തനം നടത്തിയശേഷമാണ് നിർമാണം തുടങ്ങിയത്. കൃഷി വകുപ്പ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം-2008 പ്രകാരം സംസ്ഥാനതല സമിതി അനുമതി നിഷേധിച്ച പദ്ധതിയാണിത്. വെള്ളക്കെട്ടുള്ള കൃഷിഭൂമിയായതിനാൽ പരിവർത്തനത്തിന് സാംസ്കാരിക വകുപ്പ് ഡയറക്ടർ സമർപ്പിച്ച അപേക്ഷ 2022ൽ ചേർന്ന സംസ്ഥാനതല സമിതി യോഗം നിരസിച്ചിരുന്നു. പരിവർത്തനം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും സമിതി വിലയിരുത്തി.
എന്നാൽ ഇത് മറികടന്നാണ് നിർമാണം നടത്തിയത്. അനുമതി കൂടാതെ നെൽവയൽ നികത്തി നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത് 2008ലെ നിയമത്തിന്റെ വകുപ്പ് (3)ന്റെ പൂർണ ലംഘനമാണെന്നും വകുപ്പ് (13) പ്രകാരം നടപടി സ്വീകരിക്കണമെന്നും സമുച്ചയത്തിനായി വേറെ ഭൂമി കണ്ടെത്തണമെന്നും 2023 ഫെബ്രുവരി ഒന്നിന് ഇറക്കിയ കൃഷി വകുപ്പിന്റെ ഉത്തരവിൽ പറയുന്നുണ്ട്. അഞ്ചേക്കർ പരിവർത്തനപ്പെടുത്തിയാൽ പാരിസ്ഥിതിക വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നതിനാൽ സാംസ്കാരിക ഡയറക്ടറുടെ അപേക്ഷ നിരസിക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.
ഇതിനുപുറമേ സമുച്ചയം ഉയർന്നതോടെ ഇതിന് സമീപത്തെ മണപ്പുള്ളിക്കാവ് ആലങ്ങാട്ടുത്തറ കോളനിയിലെ 70 ഓളം വീടുകളിലേക്ക് മഴക്കാലത്ത് ദേശീയപാതയിലെ വെള്ളം കയറുന്നുവെന്ന പരാതിയുമുണ്ട്. പരാതി പൂർണമായും ഉൾക്കൊണ്ടുള്ള നടപടിയുണ്ടാകുമെന്നും ഇത് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുമായി ആശയവിനിമയം നടത്തി വെെകാതെ തീരുമാനം എടുക്കുമെന്നും ഒരു വർഷം മുമ്പത്തെ സന്ദർശനവേളയിൽ മന്ത്രി പറഞ്ഞിരുന്നു. എന്നാൽ അതിനും പരിഹാരമൊന്നും ഉണ്ടായില്ല. സമുച്ചയത്തിന്റെ നിർമാണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം തേടിയെങ്കിലും ലഭിച്ചില്ല. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. മേൽനോട്ടം കലക്ടർക്കാണ്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷനാണ് സ്മാരകത്തിന്റെ അധികാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.