കോഴഞ്ചേരി: കടമ്മനിട്ട കല്ലേലിമുക്കിൽ പ്രവർത്തിക്കുന്ന താഴെയിൽ നിധി ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ ഒത്താശയോടെ, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ ഒന്നാം പ്രതിയെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട മുണ്ടുകോട്ടക്കൽ വഞ്ചിപ്പൊയ്ക വെള്ളടംചിറ്റയിൽ വീട്ടിൽ ലാലു വർഗീസാണ് (63) പിടിയിലായത്. രണ്ടും മൂന്നും പ്രതികൾ യഥാക്രമം മാനേജരും ജീവനക്കാരനുമാണ്.
സ്ഥാപനത്തിലെ ലിറ്റിഗേഷൻ ഓഫീസർ കോട്ടയം പുതുപ്പള്ളി എള്ളുകാല തലക്കോട്ടുച്ചാലിൽ ടി പി ഷാജിയുടെ മൊഴിപ്രകാരം ആറന്മുള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കേസിൽ ആകെ നാല് പ്രതികളാണ് ഉള്ളത്.
നാലുതവണകളായി 125.35 ഗ്രാം തൂക്കം വരുന്ന 15 വളകൾ സ്വർണാഭരണമാണെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് പണയംവെച്ചശേഷം ആകെ 6,46,900 രൂപയാണ് ലാലു വർഗ്ഗീസ് കബളിപ്പിച്ച് എടുത്തത്.
രണ്ടും മൂന്നും പ്രതികൾ ചേർന്നാണ് ഇയാളിൽ നിന്നും വളകൾ സ്വീകരിച്ച് ഇത്രയും പണം നൽകിയത്. നാലാം പ്രതിയാണ് ലാലുവിനെ സ്ഥാപനത്തിൽ പരിചയപ്പെടുത്തിയത്. ഈവർഷം ഏപ്രിൽ 29 മുതലാണ് തട്ടിപ്പ് നടന്നത്. മേയ് 14ന് ഒടുവിലായിവെച്ച പണയം ജൂലൈ 10 ന് പുതുക്കിവെക്കുകയായിരുന്നു. ഓഗസ്റ്റ് 30 ന് നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
എസ്.ഐ അലോഷ്യസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനിടെ ഓഡിറ്റ് റിപ്പോർട്ട് ലിറ്റിഗേഷൻ ഓഫീസർ ഹാജരാക്കി. തുടർന്ന് ലാലുവിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.
വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. ഒരു പരിചയക്കാരൻ പത്തനംതിട്ടയിൽ വെച്ച് പണയംവെക്കാൻ മുക്കുപണ്ടങ്ങൾ ഏൽപ്പിച്ചതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. പണയമുതലുകൾ പ്രതിയുമായി സ്ഥാപനത്തിൽ നടത്തിയ തെളിവെടുപ്പിൽ പൊലീസ് കണ്ടെടുത്തു.
കേസിൽ കൂടുതൽ പ്രതികളുണ്ടോ, സമാന രീതിയിൽ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ ജില്ല പോലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം നടന്നുവരികയാണ്. ആറന്മുള പൊലീസ് ഇൻസ്പെക്ടർ വി.എസ്. പ്രവീൺ, എസ്.ഐ സന്തോഷ്, സി.പി.ഓമാരായ പ്രദീപ്, സെയ്ഫ്, വിനോദ് എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.