representational image
ആമ്പല്ലൂർ: ചെങ്ങാലൂര്‍ കുണ്ടുകടവില്‍ ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് പതിവാകുന്നു. മനക്കലക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിൽ കൊടകര സെക്ഷന് കീഴിലുള്ള പൈപ്പുകളാണ് സ്ഥിരമായി പൊട്ടുന്നത്.
പ്രദേശവാസി ലാല്‍ചിറ്റിയത്തിന്റെ പറമ്പിലൂടെ പോകുന്ന പെപ്പുകളാണ് ചോര്‍ന്നൊലിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയും ചോര്‍ച്ച ഉണ്ടായതോടെ അധികൃതര്‍ എത്തി അടച്ചിരുന്നു. ഏറെ വൈകാതെ മറ്റൊരു ഭാഗത്ത് ചോര്‍ച്ചയുണ്ടായി.
പ്രദേശവാസികളുടെ പറമ്പുകളിലൂടെയാണ് പൈപ്പുകള്‍ പലതും പോകുന്നത്. നിരന്ത ചോര്‍ച്ച മൂലം പറമ്പില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കൃഷിയെ ബാധിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. പൈപ്പുകളും അനുബന്ധ ഉപകരണങ്ങളും കാലപ്പഴക്കം ചെന്നതാണെന്നും അധികൃതര്‍ ഇക്കാര്യം അറിഞ്ഞിട്ടും അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്.
പരാതി ഉയരുമ്പോള്‍ അധികൃതര്‍ എത്തി പൈപ്പ് നന്നാക്കുക മാത്രമാണ് ചെയ്യുന്നതെന്നും കാലാനുസൃത പ്രവൃത്തികള്‍ ചെയ്യാന്‍ നടപടി കൈക്കൊള്ളുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പൈപ്പുകൾ ചോര്‍ന്നൊലിക്കുന്നതോടെ പ്രദേശത്ത് ജലവിതരണം പ്രതിസന്ധിയിലാണ്.
ഈ പദ്ധതിയെ മാത്രം ആശ്രയിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ക്കും കൃഷിയാവശ്യത്തിനുള്ള വെള്ളത്തിന് ബദല്‍ മാര്‍ഗമില്ല. പ്രദേശത്ത് കുടിവെള്ളത്തിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അധികൃതര്‍ ഉചിത നടപടി കൈകൊള്ളണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.