തൃശൂർ: തൃശൂർ നഗരസഭക്ക് നൂറ് വയസ്സ്. മുനിസിപ്പാലിറ്റിയിൽനിന്ന് കോർപറേഷനിലേക്ക് വളർന്ന നഗരസഭയുടെ ശതാബ്ദിയുടെ ഭാഗമായി ഒരുവർഷം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നൂറാം പിറന്നാളാഘോഷത്തിനായി നഗരസഭ ആസ്ഥാനം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.
ലീഡർ കെ. കരുണാകരൻ അടക്കം അംഗമായിരുന്നതാണ് തൃശൂർ നഗരസഭ. സ്വാതന്ത്ര്യത്തിനും മുമ്പ് 1921ലാണ് തൃശൂർ നഗരസഭയുടെ രൂപവത്കരണം. 2000ലാണ് കോർപറേഷനായത്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആരോഗ്യം, കുടിവെള്ളം വെളിച്ചം, പാര്‍പ്പിടം, മാലിന്യ നിർമാർജന മേഖലകളിൽ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് വീതം നൽകാനും പദ്ധതിയുണ്ട്.
കോര്പറേഷന് ജനറല്‍ ആശുപത്രിയില്‍ വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഒപ്പം കൂടുതൽ രോഗീസൗഹൃദവുമാക്കും. എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന് എത്തിച്ച് സമ്പൂർണ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കും. അമൃത് പദ്ധതി വഴി വര്‍ഷങ്ങള്‍ പഴക്കമുള്ള കുടിവെള്ള പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവര്‍ത്തനം അതിവേഗം പൂര്‍ത്തീകരിക്കും.
നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാനപ്പെട്ട റോഡുകള്‍ ബി.എം-ബി.സി ചെയ്ത് മോഡല്‍ റോഡാക്കും. പ്രധാന ജങ്ഷനുകളില്‍ ടൈല്‍ വിരിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതോടൊപ്പം എം.ജി റോഡ് വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഏഴ് കോടിയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തീകരിക്കും. എം.ഒ റോഡില്‍ റൗണ്ട് മുതല്‍ ശക്തൻ സ്റ്റാൻഡ് വരെ സൗന്ദര്യവത്കരണം നടത്തും.
ഇവിടെ അത്യാധുനിക തെരുവുവിളക്കുകള്‍ സ്ഥാപിച്ച് പഴയ പോസ്റ്റ് ഓഫിസ് ഉണ്ടായിരുന്ന സ്ഥലത്ത് ടി.എന്‍. പ്രതാപൻ എം.പിയുടെ ഒരുകോടി ഉപയോഗപ്പെടുത്തി 'ഐ ലവ് തൃശൂർ' സെല്‍ഫി പോയന്റ് സ്ഥാപിച്ച് മാതൃക റോഡാക്കി മാറ്റും. സമാനമായി ഒമ്പത് റോഡുകളെ മാതൃക റോഡാക്കി മാറ്റും. നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള കാമറകൾ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും കോർപറേഷനിലും കൺട്രോൾ റൂം സജ്ജമാക്കുകയും ചെയ്യും.
വഞ്ചിക്കുളം, നെഹ്റു പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ തൃശൂരിെൻറ ടൂറിസ്റ്റ് കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. ശക്തന് നഗർ കേന്ദ്രീകരിച്ച് വിവിധ മാര്‍ക്കറ്റുകള്‍, കോര്പറേഷന് ഓഫിസ് കെട്ടിടം ഉള്‍പ്പെടെ 700 കോടിയുടെ മാസ്റ്റർ പ്ലാന്‍ തയാറാക്കി നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള നടപടി പൂര്‍ത്തീകരിക്കും. മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് എല്ലാ വീടുകളിലേക്കും സൗജന്യമായി ബയോ കമ്പോസ്റ്റ് ബിന്നുകള്‍ നല്കാൻ 35 കോടി രൂപയുടെ ഡി.പി.ആര് അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനവുമായി മുന്നോട്ട് പോകും. ഭൂരഹിത-ഭവന രഹിതര്‍ക്കായി മാറ്റാംപുറത്തും വില്ലടത്തും നിര്‍മിച്ചിട്ടുള്ള ഫ്ലാറ്റുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കും.
ഭൂരഹിതരായവര്‍ക്ക് മൂന്ന് സെന്റ് സ്ഥലം വീതം നൽകാനും പദ്ധതിയുണ്ടെന്ന് ശതാബ്ദി പരിപാടികൾ വിശദീകരിച്ച മേയർ എം.കെ. വർഗീസ് പറഞ്ഞു. ശതാബ്ദിയുടെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമായി തൃശൂർ നഗരത്തിൽ സൗജന്യ ബസ് സർവിസ് ആരംഭിക്കും. അഞ്ചിടങ്ങളിൽ നിശ്ചിത സമയം നിർത്തുമെന്നും മേയർ പറഞ്ഞു. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്ച മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ശതാബ്ദി കവാടം നാടിന് സമർപ്പിക്കും. ഒരുവര്‍ഷം നീളുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ. രാജനും മഹാത്മഗാന്ധിയുടെ പ്രതിമയുടെ അനാച്ഛാദനം മന്ത്രി കെ. രാധാകൃഷ്ണനും നവീകരണം പൂര്‍ത്തീകരിച്ച മേയറുടെ ചേംബർ ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദുവും നിർവഹിക്കും.
തൃശൂർ: വിവാദമായ കോർപറേഷൻ മാസ്റ്റർ പ്ലാനിൽ ചർച്ച പൂർത്തിയാക്കി കരട് രൂപരേഖ മാർച്ചിന് മുമ്പ് അംഗീകരിച്ച് നൽകിയില്ലെങ്കിൽ കേന്ദ്ര ഫണ്ട് ഉൾപ്പെടെ നഷ്ടപ്പെട്ടേക്കും. മാസ്റ്റർ പ്ലാൻ സംബന്ധിച്ച് നിലവിൽ പ്രചരിപ്പിക്കുന്നത് അവാസ്തവ കാര്യങ്ങളാണെന്ന് മേയർ എം.കെ. വർഗീസ് പറഞ്ഞു. പൈതൃക പദവി നഷ്ടമാകുന്നതോ, ജനങ്ങളെ ദ്രോഹിക്കുന്നതോ ഒന്നും ഭേദഗതി വരുത്തിയ മാസ്റ്റർ പ്ലാനിൽ ഇല്ല. പരിശോധിച്ചാൽ ആർക്കും വ്യക്തമാകുന്നതാണിത്. പ്രതിപക്ഷത്തിന്റെ എതിർപ്പ് രാഷ്ട്രീയമായിട്ടാണ്.
നാടിെൻറ വികസനത്തിനായി ചിന്തിക്കണം. മാസ്റ്റർ പ്ലാൻ വൈകുന്നത് കേന്ദ്ര-സംസ്ഥാന ആനുകൂല്യങ്ങൾ തടസ്സപ്പെടുത്താൻ ഇടയാക്കും. ഇത് ഭാവിയെ പ്രതികൂലമായി ബാധിക്കും. കേന്ദ്രം അംഗീകരിച്ച അമൃത് സിറ്റി പദ്ധതിയും വേഗത്തിൽ നടപ്പാക്കും. ടെൻഡറും എസ്റ്റിമേറ്റും തയാറാക്കാതെ ഒരു പ്രവൃത്തികളും നടത്താനാവില്ലെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് പറഞ്ഞു. നടത്തറയിൽ മാലിന്യ സംസ്കരണത്തിനായി കണ്ടെത്തി സ്ഥലം മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പെടെ സംതൃപ്തി പ്രകടിപ്പിച്ചതാണ്.
ജനവാസ മേഖലയിൽനിന്ന് മാറിയും ഇനിയും ആവശ്യമെങ്കിൽ ഭൂമി വിട്ടുതരാൻ തയാറുള്ളവരുമുണ്ട്. ഇവിടെയും അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നത്. സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തേക്ക് തൃശൂർ കോർപറേഷൻ എത്താനുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നതെന്നും മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, ഷീബ ബാബു, സാറാമ്മ റോബ്സൺ, സി.പി. പോളി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.