കല്പറ്റ: ജില്ലയില്‍ മഴ ശക്തമായതോടെ തോടുകളും പുഴകളും നിറഞ്ഞൊഴുകാൻ തുടങ്ങി. വ്യാഴാഴ്ചയും വ്യാപക നാശമുണ്ടായി. നൂൽപ്പുഴ വില്ലേജിൽ പുഴങ്കുനി പണിയ കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഒമ്പത് കുടുംബങ്ങളിൽ ഉൾപ്പെട്ട 26 അംഗങ്ങളെ കല്ലൂർ ജി.എച്ച്.എസ് സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇവിടെ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന കല്ലൂര്‍ ജി.എച്ച്.എസിലെ ഹയര്‍സെക്കൻഡറി ഒഴികെയുള്ള ക്ലാസുകള്‍ക്ക് ക്യാമ്പ് അവസാനിക്കുന്നതുവരെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
നിരവധി സ്ഥലങ്ങളിൽ പുഴയോര പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കണിയാമ്പറ്റ കാവടം പുഴ കരകവിഞ്ഞ് സമീപത്തെ വയലുകളിൽ വെള്ളം നിറഞ്ഞു. കിണറിന്റെ പ്ലാറ്റ്ഫോമിനൊപ്പം വീണ വിദ്യാർഥിനിയെ രക്ഷപ്പെടുത്തി. കമ്പളക്കാട് കൊയിഞ്ഞങ്ങാട്ടിലെ പഞ്ചായത്ത് കിണറാണ് ഇടിഞ്ഞു താഴ്ന്നത്. പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങള്‍ക്ക് ആശ്രയമായ കിണറിന്റെ അരികിലെ മണ്ണിടിഞ്ഞ് താഴ്ന്നു പോകുകയായിരുന്നു. സംഭവ സമയം പ്രദേശത്തെ പതിനാറുകാരിയായ കുട്ടിയും പിതാവും സമീപത്തുണ്ടായിരുന്നു. അപ്രതീക്ഷിതമായി മണ്ണിടിഞ്ഞതോടെ കുട്ടി കിണറിന്റെയും മണ്ണിന്റെയും ഇടയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ കുട്ടിയെ രക്ഷപ്പെടുത്തി. വീഴ്ചയില്‍ കുട്ടിക്ക് നിസ്സാര പരിക്കേറ്റു.
കമ്പളക്കാട് വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ക്രൈംബ്രാഞ്ച് ഓഫിസിന് സമീപം താമസിക്കുന്ന പഞ്ചാര ഉമ്മറിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്. സമീപവാസി ചൂലപ്പറമ്പന് സൈനബയുടെ വീട്ടിലേക്കാണ് ഭിത്തിയുടെ ഭാഗം മറിഞ്ഞത്. വീടിനു നാശമുണ്ടായി. ആര്‍ക്കും പരിക്കില്ല. സംരക്ഷണഭിത്തി തകര്‍ന്നതോടെ ഉമ്മറിന്റെ വീടും അപകട ഭീഷണിയിലായി.
കോളിച്ചാലിൽ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് വീണു. മേലേപൊടിയൻ നജ്മുദ്ദീന്റെ വീടിന് മുകളിലേക്കാണ് കരിങ്കൽ ഭിത്തി ഇടിഞ്ഞുവീണത്. വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെയാണ് സംഭവം. വീടിന്റെ സിറ്റൗട്ടും ചുമരും ഭാഗികമായി തകർന്നു. റോഡ് നിർമിക്കാനായി വ്യക്തി കെട്ടിയ കരിങ്കൽ ഭിത്തിയാണ് ഇടിഞ്ഞത്.
കല്പറ്റ നഗരസഭയിലെ ഒന്നാം ഡിവിഷനില്‍ ബാവാടി ഹെല്‍ത്ത് സെന്ററിനു സമീപം വീടിന്റെ സംരക്ഷണ ഭിത്തി റോഡിലേക്ക് വീണു. മരം പൊട്ടി വീണ് മേലെ അരപ്പറ്റ സി.എം.എസ് ഹൈസ്കൂളിന്റെ എതിര്‍വശത്തെ ബസ്സ് സ്റ്റോപ്പ് ഭാഗികമായി തകര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സ്കൂള്‍ സമയമല്ലാത്തതിനാല്‍ വൻ അപകടം ഒഴിവായി. സമീപത്തെ മരങ്ങളുടെ കൊമ്പുകള്‍ കഴിഞ്ഞ ദിവസം അധികൃതര്‍ വെട്ടിമാറ്റിയിരുന്നു.
കനത്ത മഴയില്‍ കല്പറ്റ ഗൂഡലായില്‍ വീടിന്റെ ചുമര് വീണു. ഗൂഡലായില്‍ ജോസഫിന്റെ വീടിന്റെ ചുമരാണ് ഇടിഞ്ഞു വീണ് വീട് വാസയോഗ്യമല്ലാതായത്. കൽപറ്റ വില്ലേജിൽ തുർക്കിയിൽ കുനിയിൽ അഹമ്മദിന്റെ വീടിനോട് ചേർന്നുള്ള മതിൽ ഇടിഞ്ഞത് വീടിനു ഭീഷണിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.