സി.പി.ഐ-എം.എല്‍ റെഡ്സ്റ്റാര്‍ നേതൃത്വം നൽകുന്ന ഭൂസമരസമിതി സ്ഥാനാർഥികളായ അനിലയുടെയും രാജെൻറയും തെരഞ്ഞെടുപ്പു പ്രചാരണ പോസ്റ്റർ
കല്പറ്റ: സി.പി.ഐ-എം.എല്‍ റെഡ് സ്റ്റാര്‍ നേതൃത്വം നൽകുന്ന ഭൂസമരസമതി തദ്ദേശ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രണ്ടു സീറ്റുകളില്‍ ജനവിധി തേടുന്നു. പനമരം ബ്ലോക്ക് പഞ്ചായത്തിലെ പുൽപള്ളി പട്ടികവര്‍ഗ വനിത സംവരണ ഡിവിഷനിലും പുൽപള്ളി പഞ്ചായത്തിൽ 15ാം വാര്‍ഡിലുമാണ് (കൊളറാട്ടുകുന്ന്) ഭൂസമരസമിതിയുടെ മത്സരം.
പുൽപള്ളി ഡിവിഷനില്‍ കാപ്പിക്കുന്ന് താഴെക്കാപ്പ് പണിയ കോളനിയിലെ അനില അനന്തനും കൊളറാട്ടുകുന്ന് വാര്‍ഡില്‍ കൊളറാട്ടുകുന്ന് അരിയക്കോട് പണിയ കോളനിയിലെ എ.കെ. രാജനുമാണ് ഭൂസസമര സമിതിയുടെ പോരാളികൾ.
താഴെകാപ്പ് കോളനിയിലെ പരേതനായ അനന്തന്-കാക്കി ദമ്പതികളുടെ മകളാണ് 38കാരിയായ അനില. അവിവാഹിതയായ ഇവര്‍ ഏഴാംക്ലാസ് വരെ പഠിച്ചിട്ടുണ്ട്. കൂലിപ്പണിയെടുത്താണ് ഉപജീവനം. അരിയക്കോട് കോളനിയിലെ വെള്ളി-നെല്ല ദമ്പതികളുടെ മകനാണ് രാജന്. എട്ടാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. ഭാര്യ ഗീതയും മകന് രഞ്ജിത്തും അടങ്ങുന്നതാണ് കര്‍ഷകത്തൊഴിലാളിയായ ഇദ്ദേഹത്തിെൻറ കുടുംബം.
കൃഷിഭൂമിയും വാസയോഗ്യമായ പാര്‍പ്പിടവും ഔദാര്യമല്ല, അവകാശമാണ് എന്ന മുദ്രാവാക്യവുമായാണ് അനിലയും രാജനും വോട്ടര്‍മാരെ കാണുന്നത്. ആദിവാസികളിലെ പണിയ വിഭാഗത്തിൽപെട്ടവര്‍ ധാരാളമുള്ളതാണ് കൊളറാട്ടുകുന്ന് വാര്‍ഡും പുൽപള്ളി ബ്ലോക്ക് ഡിവിഷനും. പണിയര്‍ക്ക് ആദിവാസികളിലെ ഇതര സമുദായങ്ങളിലുള്ളവരും പൊതുവിഭാഗത്തിൽപെട്ടവരും വോട്ട് തരുമെന്ന വിശ്വാസത്തിലാണ് അനിലയും രാജനും.
സ്വന്തം സ്ഥാനാര്‍ഥികളെ ലഭിച്ച സന്തോഷത്തിലാണ് താഴെകാപ്പിലെയും അരിയക്കോടിലെയും പണിയ വിഭാഗം. ഭൂസമരസമിതിയുടെ തൊവരിമല ഭൂസമരത്തില്‍ അനിലയും രാജനും പങ്കെടുത്തിരുന്നു. പുൽപള്ളി പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, എട്ട്, 14, 15, 16 വാര്‍ഡുകള്‍ ചേരുന്നതാണ് പനമരം ബ്ലോക്ക് പഞ്ചായത്ത് പുല്പള്ളി ഡിവിഷന്. എൽ.ഡി.എഫിലെ ഇന്ദിര സുകുമാരന്‍, യു.ഡി.എഫിലെ രജനി ചന്ദ്രന്, ബി.ജെ. പിയിലെ മിനി പാളക്കൊല്ലി എന്നിവരാണ് ഡിവിഷനിലെ മറ്റു സ്ഥാനാര്‍ഥികള്‍.കൊളറാട്ടുകുന്ന് വാര്‍ഡില്‍ പി.എന്‍. ശിവന് (കോണ്‍ഗ്രസ്), ജോഷി ചാരുവേലില്‍ (സി.പി.എം), ഭാസ്കരന് മടാപ്പറമ്പ് (ബി.ജെ.പി), ജോസ് പി. മാണി (എ.എ.പി) എന്നിവരും സ്ഥാനാര്‍ഥികളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാര്‍ഡില്‍ ബി.ജെ.പിയുടെ സുചിത്ര മേലേക്കാപ്പായിരുന്നു വിജയി.
പട്ടികവര്‍ഗക്കാരില്‍ പിന്നാക്കംനില്‍ക്കുന്ന പണിയ സമുദായത്തെ മുഖ്യധാരയിലേക്കു നയിക്കുന്നതിനുള്ള ശ്രമത്തിെൻറ ഭാഗമായാണ് അനിലയെയും ജനറല്‍ വാര്‍ഡില്‍ രാജനെയും സ്ഥാനാര്‍ഥിയാക്കിയതെന്ന് ഭൂസമര സമിതി ജില്ല കണ്‍വീനര്‍ കെ.വി. പ്രകാശ്, സി.പി.ഐ-എം.എല്‍ റെഡ് സ്റ്റാര്‍ ജില്ല സെക്രട്ടറി പി.ടി. പ്രേമാനന്ദ് എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.