കൽപറ്റ: വയനാട് ജില്ല പഞ്ചായത്ത് ഭരണം കൈയിലൊതുക്കാൻ യു.ഡി.എഫും എൽ.ഡി.എഫും തുറന്ന പോരാട്ടത്തിനിടെ സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും കീറാമുട്ടി. ഭരണം നിലനിർത്താൻ രംഗത്തുള്ള യു.ഡി.എഫിൽ ഇപ്പോൾ എ, ഐ തർക്കമാണ് തുടരുന്നത്. അേതസമയം, ഇത്തവണ ഭരണം പിടിക്കാൻ ശ്രമിക്കുന്ന എൽ.ഡി.എഫിൽ ഘടകകക്ഷികളുടെ ബാഹുല്യവും സീറ്റ് വിഭജനവുമാണ് പ്രശ്നം.
ഞായറാഴ്ച കോൺഗ്രസിൽ നിർണായക ചർച്ച നടക്കും. ജില്ലയിൽ തെരെഞ്ഞടുപ്പ് ചുമതലയുള്ള പി.കെ. ശ്രീമതിയുടെ സാന്നിധ്യത്തിൽ സി.പി.എമ്മും ജില്ല പഞ്ചായത്ത് സീറ്റ് പ്രശ്നം ചർച്ച ചെയ്യും. പൊതുവെ യു.ഡി.എഫിന് മേൽക്കൈയുള്ള ജില്ല പഞ്ചായത്തിൽ 16 ഡിവിഷനുകളാണുള്ളത്.
കോൺഗ്രസ് 10 ഡിവിഷനുകളിലും മുസ്ലിം ലീഗ് അഞ്ചിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഒരു സീറ്റിലും മത്സരിക്കാൻ ധാരണയായിട്ടുണ്ട്. വെള്ളമുണ്ട, കണിയാമ്പറ്റ, പനമരം, പടിഞ്ഞാറത്തറ, മേപ്പാടി എന്നിവയാണ് ലീഗ് മത്സരിക്കുന്ന ഡിവിഷനുകൾ. മീനങ്ങാടി പട്ടിവർഗ വനിത സംവരണ സീറ്റിൽ കേരള കോൺഗ്രസ് ജനവിധി തേടും.
കോൺഗ്രസിൽ മുതിർന്ന നേതാക്കൾ തന്നെ മത്സരിക്കാൻ രംഗത്തുണ്ട്. ഉറച്ച സീറ്റിനു വേണ്ടി അവർ സമ്മർദം ചെലുത്തുന്നുണ്ട്. കെ.കെ. അബ്രഹാം, കെ.എൽ. പൗലോസ്, കെ.കെ. വിശ്വനാഥൻ മാസ്റ്റർ, പി.കെ. അനിൽകുമാർ, സംഷാദ് മരക്കാർ, അമൽ ജോയ്, ജോയി തൊട്ടിത്തറ, ചിന്നമ്മ ജോസ്, സീതാ വിജയൻ, ഉഷാകുമാരി തുടങ്ങിയവർ രംഗത്തുണ്ട്. മുട്ടിൽ ഡിവിഷനിൽ മത്സരിക്കാൻ പാർട്ടിക്കുള്ളിൽ വടംവലിയുണ്ട്. ഗ്രൂപ് ചർച്ച ഉടൻ പൂർത്തിയാക്കാൻ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
എൽ.ഡി.എഫിൽ സി.പി.എം ഒമ്പത്, സി.പി.ഐ രണ്ട്, എൻ.സി.പി, ജനതാദൾ -എസ്, ഐ.എൻ.എൽ, കേരള കോൺഗ്രസ് -എം ജോസ് വിഭാഗം, എൽ.ജെ.ഡി പാർട്ടികൾ ഓരോ സീറ്റിലും മത്സരിക്കാനാണ് ധാരണ. ഇതിൽ ഒരു ഡിവിഷനിൽ എൽ.ഡി.എഫ് ഒരു സ്വതന്ത്രനെയും പരിഗണിക്കുന്നുണ്ട്. തിരുനെല്ലി, പൊഴുതന, മീനങ്ങാടി, അമ്പലവയൽ, ചീരാൽ ഡിവിഷനുകളിൽ ഇത്തവണയും സി.പി.എം മത്സരിക്കും. പുൽപള്ളിയിൽ സി.പി.ഐ സ്ഥാനാർഥിയായി എം.എം. മേരി ജനവിധി തേടും.
മേപ്പാടി ഡിവിഷെൻറ കാര്യത്തിൽ സി.പി.െഎയും എൽ.ജെ.ഡിയും തർക്കം തുടരുന്നു. സംസ്ഥാന നേതാക്കൾ വരെ തർക്കം പരിഹരിക്കാൻ ഇടപെട്ടിട്ടുണ്ട്.ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ജനറൽ ആയതോടെ കൂടുതൽ പേർ മത്സരം ലക്ഷ്യമിടുന്നുണ്ട്.
ഇത്തവണ ചില 'സ്വതന്ത്ര' സ്ഥാനാർഥികളും ജില്ല പഞ്ചായത്തിലേക്ക് പത്രിക നൽകുന്നത് മുന്നണികൾ കരുതലോടെയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.