കൽപറ്റ എസ്.കെ.എം.ജെ സ്കൂളിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ അണുമുക്തമാക്കുന്ന വിദ്യാർഥികൾ
കൽപറ്റ: ഏഴു മാസത്തെ ഓൺലൈൻ പഠനത്തിനുശേഷം വിദ്യാർഥികൾ വീണ്ടും അക്ഷരമുറ്റത്തെത്തി; മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച്. എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ വെള്ളിയാഴ്ച മുതൽ ക്ലാസുകൾ ആരംഭിച്ചത്. ഒരു ബെഞ്ചിൽ ഒരാൾ എന്ന ക്രമത്തിൽ ക്ലാസിൽ പരമാവധി 15 കുട്ടികളെയാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശിപ്പിച്ചത്.
തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് കുട്ടികളെ അകത്തേക്ക് കടത്തിവിട്ടത്. സാനിറ്റൈസർ നൽകി കൈയും അണുമുക്തമാക്കിയിരുന്നു. ക്ലാസുകൾ തുടങ്ങുന്നതിെൻറ ഭാഗമായി കഴിഞ്ഞദിവസം ക്ലാസ് മുറികളും സ്കൂൾ പരിസരവും അണുമുക്തമാക്കിയിരുന്നു. രാവിലെയും ഉച്ചക്കുശേഷവും മൂന്നു മണിക്കൂർ വീതം രണ്ടു ഷിഫ്റ്റുകളിലായാണ് ക്ലാസുകൾ നടന്നത്. പലരും രക്ഷിതാക്കൾക്കൊപ്പമാണ് സ്കൂളിലെത്തിയത്. രക്ഷിതാക്കളുടെ അനുമതിപത്രവും നിർബന്ധമാക്കിയിരുന്നു.
നീണ്ടകാലത്തെ ഓൺലൈൻ പഠനത്തിനുശേഷം സ്കൂളിലെത്തിയതിെൻറ സന്തോഷത്തിലായിരുന്നു പല വിദ്യാർഥികളും. സഹപാഠികളെ നേരിൽ കണ്ട സന്തോഷം പലർക്കും അടക്കിവെക്കാനായില്ല. സഹപാഠികളെ കാണാനായതും ഓൺലൈൻ വഴിയല്ലാതെ നേരിട്ട് പഠനം നടത്താൻ കഴിയുന്നതും ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് കൽപറ്റ എസ്.കെ.എം.ജെ സ്കൂളിലെ വിദ്യാർഥികൾ പറഞ്ഞു. അധ്യാപകർ ക്ലാസ് മുറികളിൽ നേരിട്ട് പഠിപ്പിക്കുന്നതിെൻറ ഫലം ഓൺലൈൻ പഠനത്തിലൂടെ ലഭിക്കില്ലെന്നും ഇവർ പറയുന്നു.
ഓൺലൈൻ ക്ലാസുകളുടെ സംശയ നിവാരണവും റിവിഷനുമാണ് നടക്കുന്നത്. പി.ടി.എയുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ സ്കൂളുകളിൽ എല്ലാ സുരക്ഷ മുൻകരുതലുകളും ഒരുക്കിയിരുന്നു. കുട്ടികൾക്കായി സിക്ക് റൂം സജ്ജമാക്കിയിട്ടുണ്ട്.
വെള്ളമുണ്ട: സ്കൂളുകൾ തുറന്നെങ്കിലും ബസ് സർവിസ് കുറഞ്ഞത് വിദ്യാർഥികളെ ദുരിതത്തിലാക്കുന്നു.രാവിലെയും ഉച്ചക്കുമായി രണ്ട് ബാച്ചുകളിലായാണ് ക്ലാസുകൾ. ബസുകൾ കുറവായതിനാൽ പല വിദ്യാർഥികൾക്കും സമയത്ത് എത്താൻ കഴിയുന്നില്ല.
സ്വന്തം വാഹനമുള്ളവരും അടുത്തുള്ളവരും സമയം പാലിച്ച് എത്തിയെങ്കിലും ബസിനെ ആശ്രയിക്കുന്ന വിദ്യാർഥികളിൽ പലരും വൈകിയാണ് എത്തിയത്. മാനന്തവാടി-നിരവിൽപുഴ റൂട്ടിൽ ബസ് സർവിസ് ഉണ്ടെങ്കിലും പഴയതുപോലെ ഗതാഗതം നടക്കുന്നില്ല.
യാത്രക്കാർ കുറഞ്ഞതിനാൽ ഒരു ബസ് പോയാൽ മണിക്കൂറുകൾ കഴിഞ്ഞാണ് പല സമയത്തും ബസുകൾ ഓടുന്നത്. ബസ് സർവിസ് കുറഞ്ഞതിനാൽ വിദ്യാർഥികൾ പലരും നേരത്തേ സ്കൂളിലെത്തേണ്ടിയും വരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്കൂളുകളിൽ ക്ലാസുകളെങ്കിലും പരസ്പരം കണ്ട സമയത്ത് വിദ്യാർഥികൾ എല്ലാം മറന്ന് കെട്ടിപ്പിടിക്കുന്നതും പതിവു കാഴ്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.