കൽപറ്റ: നാട്ടിലെ ചെറുപ്പക്കാർക്ക് കളിക്കാനായി ഒരു പൊതു കളിസ്ഥലം വേണമെന്നതാണ് ഇത്തവണ പേര്യയിലെ പ്രധാന തെരഞ്ഞെടുപ്പ് ചർച്ച. ഗ്രൗണ്ട് നിർമിച്ചു നൽകുന്ന സ്ഥാനാർഥിക്ക് രാഷ്ട്രീയം പരിഗണിക്കാതെ വോട്ട് ചെയ്യാമെന്ന ഉറപ്പാണ് 250ഓളം യുവാക്കൾ ഉൾപ്പെടുന്ന സംഘം മുന്നണികൾക്ക് മുമ്പാകെ വെച്ചത്.
ജില്ലയിലെ മികച്ച ഫുട്ബാൾ താരങ്ങളെയും ക്രിക്കറ്റ് കളിക്കാരെയും സംഭാവന ചെയ്ത പേര്യയിൽ ഒരു ഗ്രൗണ്ട് വേണമെന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഗ്രൗണ്ട് നൽകുന്ന സ്ഥാനാർഥിക്കാണ് വോട്ടു നൽകുക എന്ന തീരുമാനത്തിലാണ് നാട്ടിലെ യുവാക്കളും അവരുടെ കുടുംബങ്ങളും.
ചുരുക്കത്തിൽ, തവിഞ്ഞാൽ പഞ്ചായത്തിലെ പേര്യ വാർഡിൽ ആരു ജയിക്കണമെന്ന് തീരുമാനിക്കുന്നത് കളിസ്ഥലത്തിനായി സംഘടിച്ച ഈ യുവാക്കളായിരിക്കും. പ്രദേശത്തെ യു.പി സ്കൂളിനോട് ചേർന്ന കുന്നുംപുറത്തെ ചെറിയ കളിസ്ഥലമാണ് ആകെയുള്ള മൈതാനം. തൊട്ടപ്പുറത്തെ ഹൈസ്കൂളിനുപോലും ഗ്രൗണ്ടില്ല. ഗ്രൗണ്ട് ഉറപ്പുനൽകുന്ന സ്ഥാനാർഥിക്ക് രാഷ്ട്രീയം നോക്കാതെ വോട്ട് ചെയ്ത് വിജയിപ്പിക്കാമെന്ന് യുവാക്കളുടെ കൂട്ടായ്മ പാർട്ടികളെ അറിയിച്ചിട്ടുണ്ടെന്ന് പ്രദേശവാസികളായ റാഷിദും ജലീലും പറയുന്നു. പാർട്ടികളൊന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വോട്ട് നോട്ടക്ക് ചെയ്യാൻ നിർബന്ധിതരാകുമെന്നും യുവാക്കൾ മുന്നണികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.