മാനന്തവാടി: വയനാട്ടിലെ നിർധന രോഗികളുടെ അത്താണിയായ മാനന്തവാടി ഗവ. മെഡിക്കൽ കോളജിലെ സി.ടി സ്കാനിങ് യന്ത്രം പണിമുടക്കിയിട്ട് രണ്ടാഴ്ച പിന്നിട്ടു. കേടായ ഉപകരണം നന്നാക്കുന്നതിൽ നടപടി സ്വീകരിക്കുന്നതിൽ അധികൃതർ അലംഭാവം തുടരുമ്പോൾ രോഗികൾക്ക് ദുരിതം ഏറുകയാണ്.
അതേസമയം, സ്വകാര്യ ആശുപത്രികൾക്ക് കൊയ്ത്തുകാലവുമായി. ഡിസംബർ ഏഴിനാണ് പന്ത്രണ്ട് വർഷം പഴക്കമുള്ള യന്ത്രം പണിമുടക്കിയത്. പ്രധാന ഉപകരണമായ ട്യൂബിനാണ് തകരാർ സംഭവിച്ചത്. ഇത് മാറ്റിവെക്കണമെങ്കിൽ 30 ലക്ഷത്തോളം രൂപ ചെലവ് വരും. ഈ തുക സർക്കാർ നൽകിയാലേ സ്കാനർ പ്രവർത്തനക്ഷമമാകു.
കേരള മെഡിക്കൽ കോഓപറേഷൻ നിയമിച്ച സൈറിസ് എന്ന സ്വകാര്യ കമ്പനിയാണ് നിലവിൽ സർക്കാർ ആശുപത്രികളിൽ ഉപകരണങ്ങൾ ലഭ്യമാക്കുകയും അറ്റകുറ്റപ്പണികൾ തീർക്കുകയും ചെയ്യുന്നത്. സർക്കാർ ഫണ്ട് നൽകിയില്ലെങ്കിലും ഈ കമ്പനിയുടെ ഉത്തരവാദിത്വത്തിൽ ഒരു മാസത്തിനകം സ്കാനർ പ്രവർത്തനക്ഷമമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളും സ്കാൻ ചെയ്യാനുള്ള ഉപകരണമാണ് മാനന്തവാടി മെഡിക്കൽ കോളജിലുള്ളത്. ദിനംപ്രതി മുപ്പതോളം സ്കാനിങ് നടന്നുവന്നിരുന്നു. 24 മണിക്കൂറും സ്കാനിങ് യൂനിറ്റ് പ്രവർത്തനക്ഷമമായിരുന്നു. സ്വകാര്യ ആശുപത്രികളിൽ 5500 രൂപ വരെ ഈടാക്കിയിരുന്ന സ്കാനിങിന് ഇവിടെ 3200 രൂപ മാത്രമാണ് നൽകേണ്ടത്. യന്ത്രം പണിമുടക്കിയതോടെ സ്വകാര്യ ആശുപത്രികൾക്കാണ് കൊയ്ത്തായത്. അപകടം സംഭവിച്ച് വരുന്ന രോഗികളാണ് ഏറെ വലയുന്നത്. സ്കാനിങ് യൂനിറ്റ് പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.