മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ രണ്ടുസാക്ഷികളുടെ വിസ്താരംകൂടി പൂർത്തിയായി. ശനിയാഴ്ച ഹാജരാകേണ്ടിയിരുന്ന 40 മുതൽ 43 വരെയുള്ള നാലുപേരിൽ നവാസ്, സിന്ധുഷ എന്നിവർ അവധി അപേക്ഷ നൽകി. പുതൂർ ഇടവാണി ഊരിലെ ലക്ഷ്മി, കള്ളമല കൽക്കണ്ടി മത്തച്ചൻ എന്നിവരെ വിചാരണ ചെയ്തു.
ലക്ഷ്മിയും മത്തച്ചനും നേരത്തേ നൽകിയ മൊഴികളിൽ ഉറച്ചുനിന്നു. സംഭവദിവസം സൈലന്റ്വാലി ഇൻഫർമേഷൻ ഓഫിസിന്റെ റോഡിൽ കുറച്ചാളുകൾ ഒരാളെ തോളിൽ ചാക്കുകെട്ടുമായി നടത്തിക്കൊണ്ടുവരുന്നത് കണ്ടുവെന്നും പിന്നീട് ചാക്കുകെട്ട് ഏറ്റിയ മധു മരിച്ചതായി അറിഞ്ഞെന്നുമായിരുന്നു ലക്ഷ്മിയുടെ മൊഴി. സി.സി ടി.വി ദൃശ്യങ്ങളിൽ മധുവിനെ കൊണ്ടുവരുന്നത് സ്ഥിരീകരിച്ച ലക്ഷ്മി, പ്രതിക്കൂട്ടിൽ നിൽക്കുന്ന രതീഷ്, മുനീർ, സതീഷ് എന്നിവരെ ആൾക്കൂട്ടത്തിൽ കണ്ടതായി ഓർക്കുന്നതായും പറഞ്ഞു.
പ്രതിഭാഗത്തിന്റെ വിചാരണക്കിടെ ലക്ഷ്മി കരഞ്ഞത് അൽപനേരം നടപടികൾ തടസ്സപ്പെടുത്തി. ആൾക്കൂട്ടത്തോടൊപ്പം ഉണ്ടായിരുന്നത് മധുവായിരുന്നെന്ന് അപ്പോൾ അറിയില്ലായിരുന്നെന്നും ആൾക്കൂട്ടത്തിലുണ്ടായിരുന്നവരെ വ്യക്തമായി ഓർക്കാൻ കഴിയുന്നില്ലെന്നും പ്രതിഭാഗത്തിന്റെ വിചാരണയിൽ ലക്ഷ്മി പറഞ്ഞു. സംഭവദിവസം മുക്കാലി ശ്രീരാഗ് ബേക്കറിക്ക് സമീപം ഭണ്ഡാരത്തിനടുത്ത് മധുവിനെ കണ്ടെന്നും സമീപത്ത് തുറന്നുവെച്ച ചാക്കിൽ അരിയും മറ്റുമായിരുന്നെന്നും അത് തന്റെ കടയിൽനിന്ന് മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞെന്നുമുള്ള മൊഴി മത്തച്ചൻ കോടതിയിൽ ആവർത്തിച്ചു. സംഭവ ദിവസവും അടുത്ത ദിവസവും തന്നെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മധുവിനെ തല്ലിക്കൊന്നത് ആരാണെന്ന് ചോദിച്ചെന്നും മത്തച്ചൻ പറഞ്ഞു. തന്നെ കേസിൽ പ്രതി ചേർക്കുമെന്ന ഭയമുണ്ടായിരുന്നു. മധു പൊലീസ് ജീപ്പിൽ കയറുന്നത് കെണ്ടന്നും എന്നാൽ, മധുവിനെ ആരും ഉപദ്രവിക്കുന്നത് കണ്ടില്. തന്നെ പൊലീസ് പിടിച്ചുവെച്ചപ്പോൾ വ്യാപാരി സംഘടന ഹർത്താൽ നടത്തിയെന്നും മത്തച്ചൻ വ്യക്തമാക്കി.
നടപടിക്രമങ്ങൾ പാലിക്കേണ്ടത് പ്രോസിക്യൂട്ടറെ പലതവണ ഓർമിപ്പിച്ചതാണെങ്കിലും നടക്കുന്നില്ലെന്നും പ്രോസിക്യൂട്ടർ ചോദിക്കാൻ വിട്ടുപോകുന്ന കാര്യങ്ങൾ കോടതിക്ക് സ്ഥിരമായി ഓർമിപ്പിക്കാനാകില്ലെന്നും കോടതി വാക്കാൽ പറഞ്ഞു. തിങ്കളാഴ്ച മധുവിന്റെ അമ്മ മല്ലി, സഹോദരി ചന്ദ്രിക, സഹോദരീഭർത്താവ് മുരുകൻ എന്നിവരുൾപ്പെടെ ഏഴുപേരുടെ വിസ്താരം നടക്കും. സമുദായം നേരിടുന്ന ദുരവസ്ഥയോർത്താണ് കോടതിയിൽ കരഞ്ഞതെന്ന് ലക്ഷ്മിപിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വിചാരണക്കിടെ, കൊല്ലപ്പെട്ട മധുവിനെ ഓർത്തെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.