കുന്ദമംഗലം: കാരന്തൂർ മർകസിന് മുന്നിൽ സമരം നടത്തുന്ന വിദ്യാർഥികൾ കെട്ടിയ സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കിയത് സംഘർഷാവസ്ഥയുണ്ടാക്കി. രണ്ടാഴ്ച മുമ്പ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ പൊളിച്ചുമാറ്റിയ സമരപ്പന്തൽ വീണ്ടും അതേ സ്ഥലത്ത് പുനഃസ്ഥാപിച്ചതിനുപിന്നാലെയാണ് ഞായറാഴ്ച ഉച്ചയോടെ സംഘർഷാന്തരീക്ഷം ഉടലെടുത്തത്. ഇരുനൂറോളം വിദ്യാർഥികൾ സംഘടിച്ചെത്തിയാണ് സമരപ്പന്തൽ പുനർനിർമിച്ചത്. ഇതറിഞ്ഞെത്തിയ കുന്ദമംഗലം പൊലീസ് വിദ്യാർഥികളെ വിരട്ടി ഒാടിച്ച് പന്തൽ പൊളിച്ചുമാറ്റുകയായിരുന്നു. പന്തൽ സാമഗ്രികൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ രോഷാകുലരായ വിദ്യാർഥികൾ വീണ്ടും പൊലീസിനെതിരെ തിരിഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചെങ്കിലും കുന്ദമംഗലത്തുനിന്ന് സ്ഥലത്തെത്തിയ സമര സഹായ സമിതി നേതാക്കന്മാർ ഇടപെട്ട് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുകയായിരുന്നു. ഇതിനിടെ മർകസ് സംരക്ഷണ സമിതിയുടെ ബാനറിൽ നൂറോളം യുവാക്കൾ സ്ഥലത്തെത്തിയത് വീണ്ടും സംഘർഷാവസ്ഥയുണ്ടാക്കിയെങ്കിലും പൊലീസ് ഇടപെട്ട് രണ്ടു വിഭാഗത്തെയും പിന്തിരിപ്പിച്ചു. സംരക്ഷണ സമിതിക്കാരെ മർകസ് കോമ്പൗണ്ടിന് ദൂരേക്ക് മാറ്റി.
ചേവായൂർ സി.െഎ കെ.കെ. ബിജു സ്ഥലത്തെത്തി സമര സഹായ സമിതി നേതാക്കന്മാരായ ഖാലിദ് കിളിമുണ്ട, ഒ. ഹുസൈൻ, യൂസുഫ് പടനിലം, എ.കെ. ഷൗക്കത്തലി, സി.വി. സംജിത്ത്, എം.പി. കേളുക്കുട്ടി എന്നിവരുമായി സംസാരിച്ച് ധാരണ ഉണ്ടാക്കിയതോടെയാണ് വിദ്യാർഥികളും പൊലീസും തമ്മിലുള്ള പ്രശ്നം അവസാനിച്ചത്. ഇതനുസരിച്ച് സർവകക്ഷി സംഘം തിങ്കളാഴ്ച സിറ്റി പൊലീസ് കമീഷണറുമായി സംസാരിച്ച് സമരപ്പന്തൽ പുനഃസ്ഥാപിക്കുന്ന കാര്യം തീരുമാനിക്കും. പിടിച്ചെടുത്ത പന്തൽ സാമഗ്രികൾ വിട്ടുകൊടുക്കാൻ പൊലീസ് തയാറായതോടെ വിദ്യാർഥികൾ പിരിഞ്ഞുപോയി.
ഇതിനിടെ ഞായറാഴ്ച ഉച്ചയോടെ പി.ടി.എ. റഹീം എം.എൽ.എയുമായി വിദ്യാർഥി സമര സമിതി നേതാക്കന്മാർ ചർച്ച നടത്തുകയും ഇതിെൻറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാവിലെ 11ന് മർകസ് മാനേജ്മെൻറിനെയും വിദ്യാർഥി സമരക്കാരെയും ഒന്നിച്ചിരുത്തി എം.എൽ.എയുടെ നേതൃത്വത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാമെന്ന് ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്.
=
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.