Megha

മേഘയുടെ മരണം: സുഹൃത്ത് ഒളിവിൽ, ഒടുവിൽ ദീർഘമായി സംസാരിച്ചത് സുകാന്തുമായി, മരിക്കുമ്പോൾ ബാങ്ക് അക്കൗണ്ടിൽ 80 രൂപ മാത്രം

കോന്നി: ഇന്‍റലിജന്‍റ്സ് ബ്യൂറോ ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹപ്രവർത്തകന് പങ്കുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്ന തെളിവുകൾ പുറത്ത്. കോന്നി അതിരുങ്കൽ കാരയ്ക്കാക്കുഴി സ്വദേശി പൂഴിക്കോട് മേഘയുടെ മരണത്തിൽ സുഹൃത്തും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എഫ്.ആർ.ആർ.ഒയുമായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷിന് പങ്കുണ്ടെന്ന് പിതാവ് മധുസൂദനൻ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുകാന്തിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം മലപ്പുറത്തെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല.

സുകാന്തിനെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മേഘയുടെ ഫോൺ കോളുകളും ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുകയാണ്. മരണത്തിന് തൊട്ട് മുൻപ് നടത്തിയ ദൈർഘ്യമേറിയ ഫോൺ സംഭാഷണം സുകാന്തിന്റേതാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം എമിഗ്രേഷൻ വിഭാഗത്തിൽ ജോലിചെയ്തിരുന്ന കോന്നി അതിരുങ്കൽ കാരയ്ക്കാക്കുഴി സ്വദേശി പൂഴിക്കോട് മധുസൂദനന്റെ മകൾ മേഘയെ ഈ മാസം 24ന് തിരുവനന്തപുരം പേട്ടക്കും ചാക്കക്കും ഇടയിൽ റയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. എ.ഡി.ജി.പി, ഇന്റലിജൻസ് ബ്യൂറോ, എഫ്.ആർ.ആർ.ഒ തിരുവനന്തപുരം എന്നിവർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം പേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുകാന്ത്‌ സുരേഷിനെ താൽക്കാലികമായി ജോലിയിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.

മകൾക്ക് വിവാഹ വാഗ്ദാനം നൽകി സുകാന്ത് ചൂഷണം ചെയ്യുകയായിരുന്നു. സുകാന്തിൽനിന്ന് തന്‍റെ മകൾക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും മകളെ ഇയാൾ വലിയ തോതിൽ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്നും പിതാവ് ആരോപിച്ചു. പണമില്ലാത്തതിനാൽ മകൾ കൃത്യമായി ആഹാരം കഴിച്ചിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞതായി പിതാവ് പറയുന്നു.

മരിക്കുമ്പോൾ മേഘയുടെ ബാങ്ക് അക്കൗണ്ടിൽ 80 രൂപ മാത്രമാണുണ്ടായിരുന്നത്. പരിശീലനകാലത്താണ് മേഘ സുകാന്തുമായി പരിചയത്തിലാകുന്നത്. ജോലി ലഭിച്ചശേഷം പെൺകുട്ടിയുടെ പക്കൽനിന്ന് നിരവധി തവണ ഇയാൾ പണം വാങ്ങി. ഏകദേശം ഒന്നരലക്ഷത്തോളം രൂപ വാങ്ങിയതായാണ് മനസ്സിലാക്കുന്നതെന്നും കുടുംബം പറഞ്ഞു.

Tags:    
News Summary - Meghas death: Friend absconding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.