മുട്ടിൽ മരംമുറി കേസ്: വില്ലേജോഫീസിൽ സമർപ്പിച്ച അപേക്ഷകളും വ്യാജമെന്ന് കണ്ടെത്തി

വയനാട്: വിവാദമായ മുട്ടിൽ മരം മുറി കേസിൽ ഭൂ ഉടമകളുടെ പേരിൽ നൽകിയിട്ടുള്ള ഏഴ് അപേക്ഷകൾ വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആദിവാസികളുടെയും ചെറുകിട കർഷകരുടെയും പേരിലാണ് വ്യാജ അപേക്ഷ തയാറാക്കിയത്. മരം മുറിക്കാൻ വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകളാണ് വ്യാജമെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായത്.

കൈയക്ഷര പരിശോധനയിലാണ് അപേക്ഷകൾ എഴുതി തയാറാക്കി ഒപ്പിട്ട് നൽകിയത് പ്രതിയായ റോജി അഗസ്ത്യനാണെന്ന് കണ്ടെത്തിയത്. പ്രതികളുടേത് ഉൾപ്പെട്ട 65 ഉടമകളിൽ നിന്നാണ് മരം മുറിച്ച് കടത്തിയത്. മുട്ടിൽ വില്ലേജ് ഓഫീസിൽ നിന്നും വ്യാജ അപേക്ഷകൾ പൊലീസ് കണ്ടെത്തിയിരുന്നു.

300 വർഷത്തിൽ കൂടുതൽ പഴക്കമുള്ള രാജകീയ വൃക്ഷങ്ങൾ അടക്കമാണ് സർക്കാർ ഉത്തരവിന്റെ മറവിൽ മുറിച്ചു മാറ്റിയതെന്ന് വനഗവേഷണ കേന്ദ്രം നടത്തിയ ഡി.എൻ.എ പരിശോധനയിൽ വ്യക്തമായിരുന്നു. പട്ടയ ഭൂമിയിൽ നട്ടുവളർത്തിയതും വളർന്നുവന്നതുമായ മരങ്ങള്‍ ഭൂ ഉടമകള്‍ക്ക് മുറിച്ച് മാറ്റാൻ സർക്കാർ ഇറക്കിയ ഉത്തരവിന്റെ മറവിലാണ് വൻ മരംകൊള്ള നടത്തിയത്.

ആദിവാസി ഭൂമിയിൽ നിന്നുപോലും അഗസ്റ്റിൻ സഹോദരങ്ങള്‍ 104 മരങ്ങള്‍ മുറിച്ചു കടത്തിയിരുന്നു. പീച്ചി വനഗവേഷണ കേന്ദ്രത്തിലെ പരിശോധനയിലാണ് നിർണായക കണ്ടെത്തൽ. പെരുമ്പാവൂർ ഡിപ്പോയിൽ നിന്നും വനംവകുപ്പ് പിടികൂടിയ മരങ്ങളിൽ 300 വർഷത്തിന് മുകളിലുള്ള മരങ്ങൾ 12 എണ്ണവും 400 ന് മുകളിലുള്ളവ ഒൻപതെണ്ണവുമായിരുന്നു. മൂന്ന് എണ്ണത്തിൻറെ പഴക്കം 500 വർഷത്തിലധികമായിരുന്നുവെന്നും ഡി.എൻ.എ പരിശോധനയിൽ കണ്ടെത്തി.

കേസെടുത്ത് രണ്ട് വർഷമായിട്ടും പിടികൂടിയ മരങ്ങള്‍ മുട്ടിലിൽ നിന്നും മുറിച്ചതാണോയെന്ന് വ്യക്തമാകാൻ പൊലിസ് ഡിഎൻഎ ഫലം കാക്കുകയായിരുന്നു. ഡി.എൻ.എ ഫലം കിട്ടിയെങ്കിലും റവന്യൂവകുപ്പിന്റെ മെല്ലെപ്പോക്ക് കേസിനെ കുഴക്കുന്നുണ്ട്. 

Tags:    
News Summary - Muttil tree felling case: The applications submitted in the village office were also found to be fake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.