ആലപ്പുഴ: പുന്നമടക്കായലിന്റെ ഇരുകരകളിലും സൂചികുത്താൻ ഇടമില്ലായിരുന്നു. എല്ലാം കാണെ എവിടെയെങ്കിലും ഒന്നു നിൽക്കാൻ ഇടംതേടി പരതിനടന്നവർ ആയിരങ്ങളാണ്. കായലിന്റെ നെട്ടായത്തെ കീറിമുറിച്ച് ചാട്ടുളിപോലെ വള്ളങ്ങൾ പായുന്നതുകണ്ട് ഹരംകയറി ആർപ്പുവിളിക്കാത്തവർ ആരുമുണ്ടായിരുന്നില്ല. ആർപ്പുവിളിയുടെ ഇരമ്പം മാനംമുട്ടെ ഉയർന്നിട്ടോ എന്തോ എന്ന് ശങ്കതോന്നിക്കുംവിധം ഇരമ്പിയാർത്ത് പെരുമഴ പെയ്തിറങ്ങി. ജനങ്ങളുടെ ആവേശത്തെ തണുപ്പിക്കാൻ മഴ ശ്രമിച്ചെങ്കിലും ഒടുവിൽ സുല്ലിട്ട് മടങ്ങേണ്ടിവന്നു.
നെഹ്റു ട്രോഫി ജലമാമാങ്കത്തിൽ രാവിലെ 11 മുതൽ മത്സരങ്ങൾ തുടങ്ങിയിരുന്നു. ചെറുവള്ളങ്ങളുടെ മാറ്റുരക്കലായിരുന്നു അവ. 12 മണിയായതോടെ ഇരുകരകളും പവിലിയനുകളും നിറഞ്ഞുകവിഞ്ഞു. വള്ളങ്ങളുടെ പാച്ചിൽ കണ്ട് ജനം ആർത്തിരമ്പിക്കൊണ്ടിരുന്നു. അതോടെയാണ് മാനം കറുത്ത് മഴ തുടങ്ങിയത്. ആദ്യം ചെറുമഴയായിരുന്നെങ്കിലും പിന്നീട് പെരുമഴയായി. അതിനിടയിലും മത്സരങ്ങൾ തുടർന്നുകൊണ്ടിരുന്നു. മഴ ശക്തമായിട്ടും ഒരു കുലുക്കവുമില്ലാതെ കാണികൾ നിലയുറപ്പിച്ചത് അവരുടെ ആവേശത്തിന് തെളിവായി. മഴയെ അവഗണിച്ച് കരയിലും കായലിലും പാട്ടുപാടി ആടിത്തിമിര്‍ത്താണ് ആലപ്പുഴക്കാര് വള്ളംകളിയെ വരവേറ്റത്. വെള്ളിയാഴ്ച വരെ വെയില്‍ച്ചൂടില്‍ വെന്തുരുകിയ ജലോത്സവ ചടങ്ങുകള്‍ക്ക് മഴ ആശ്വാസമാകുകയായിരുന്നു.
അത്തംതൊട്ട് പത്തോണമെന്നാണ് പഴഞ്ചൊല്ലെങ്കിലും ആലപ്പുഴക്കാര്‍ക്ക് ഓണം തുടങ്ങുന്നത് നെഹ്റു ട്രോഫി വള്ളംകളി മുതലാണ്. കൊച്ചുവള്ളങ്ങളിലും യന്ത്രബോട്ടുകളിലുമായി സൗഹൃദങ്ങള്‍ പങ്കുവെച്ച് രാവിലെ തന്നെ എല്ലാവരും പുന്നമടക്കായലില്‍ ഒത്തുകൂടി. തലയില്‍ തോര്‍ത്ത് ചുറ്റിക്കെട്ടി കുട്ടനാടിന്റെ തനിമയോടെ ആര്‍പ്പോ വിളികളും വഞ്ചിപ്പാട്ടുകളുമായി കായലോരങ്ങളെ ഓണത്തിന്റെ ഉത്സവലഹരിയിലാക്കിയായിരുന്നു ഓളപ്പരപ്പിലെ ആഘോഷം. ഇരുചക്ര വാഹനങ്ങളിലും മറ്റും പരസ്യത്തൊപ്പികള് അണിഞ്ഞ് വഞ്ചിപ്പാട്ടും ജലോത്സവ കമന്ററികളുടെ അനുകരണങ്ങളും വിളിച്ചുപറഞ്ഞായിരുന്നു കരയിലെ ആഘോഷം.
ഉച്ചക്ക് 12മണി കഴിഞ്ഞതോടെ ചെറുവള്ളങ്ങളുടെ മത്സരങ്ങൾ കഴിഞ്ഞ് ചുണ്ടൻ വള്ളങ്ങൾ കളം കൈയടക്കി. അതോടെ ആർപ്പോ വിളികളും ഉച്ചസ്ഥായിയിലായി. ഉച്ചക്ക് ഒരുമണി കഴിഞ്ഞാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. അതോടെ മഴശമിച്ച് മാനംതെളിഞ്ഞുതുടങ്ങിയിരുന്നു. മുഖ്യമന്ത്രി എത്തുമെന്നായിരുന്നു അറിയിപ്പെങ്കിലും മഴയിൽ കുടുങ്ങി അദ്ദേഹത്തിന്റെ യാത്ര മുടങ്ങി. മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്ടറിന് മഴമൂലം ആലപ്പുഴയിൽ ഇറങ്ങാനാകാതെ മടങ്ങുകയായിരുന്നു. മന്ത്രി സജി ചെറിയാൻ 69ാമത് നെഹ്റുട്രോഫി ജലമേള ഉദ്ഘാടനം ചെയ്തു.
മന്ത്രി പി. പ്രസാദ് അധ്യക്ഷതവഹിച്ചു. മന്ത്രി എം.ബി. രാജേഷ്, ഹൈകോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി, എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, ജില്ലയിലെ എം.എൽ.എമാരായ പി.പി ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ. തോമസ്, ദലീമ ജോജോ, അരുൺ കുമാർ, ഗുരുവായൂർ എം.എൽ.എ അക്ബർ, ആലപ്പുഴ നഗരസഭാധ്യക്ഷ കെ.കെ ജയമ്മ, ജില്ല ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സുവനീർ പ്രകാശനം എ.എം. ആരിഫ് എം.പിയും മെർക്കൈന്റൽസ് ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പിയും നിർവഹിച്ചു. ജില്ല കലക്ടർ ഹരിത വി. കുമാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.