ജയകുമാർ
അടൂർ (പത്തനംതിട്ട): ചൂരക്കോട് ശ്രീനാരായണപുരം 31-ാം നമ്പർ അംഗൻവാടിയിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം യേരൂർ കമുകുംപള്ളിൽ വീട്ടിൽ ജയകുമാറിനെയാണ് (48) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
കുട്ടികൾക്കു വേണ്ടി സൂക്ഷിച്ചു വച്ചിരുന്ന മുട്ടയും അംഗൻവാടിയിലെ മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. മാർച്ച് 18നാണ് സംഭവം. അംഗൻവാടിയിൽ പൂട്ടുപൊളിച്ച് കയറിയ ജയകുമാറും സഹായിയും കുട്ടികൾക്ക് വേണ്ടി വച്ചിരുന്ന ഏഴു മുട്ടയിൽ അഞ്ചെണ്ണം പൊട്ടിച്ച് കുടിച്ചു. രണ്ടെണ്ണം മതിലിൽ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. കൂടാതെ അലമാരിയിൽ ഇരുന്ന ഫയലുകളും പേപ്പറുകളും മുഴുവൻ നിലത്ത് വാരിവലിച്ചിട്ടു.
അംഗൻവാടി ജീവനക്കാരി എത്തിയപ്പോഴാണ് വാതിലിൻ്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. തുടർന്നുള്ള പരിശോധനയിലാണ് മുട്ടയും ഫോണും കാണാതായത് തെളിഞ്ഞത്. അടൂർ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.